
കോട്ടയം: തമിഴ്‌നാട് സർക്കാരിന്റെ വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഷോഷങ്ങൾക്ക് സമാപനം. തന്തൈ പെരിയാറിന്റെ നവീകരിച്ച സ്‌മാരകം തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേരള മുഖ്യമന്ത്രി പിണറായി വിജയനും ചേർന്ന് നാടിന് സമർപ്പിച്ചു. സ്‌മാരകത്തിൽ രണ്ട് നേതാക്കളും പുഷ്‌പാർച്ചന നടത്തി. നവീകരിച്ച സ്‌മാരകത്തിന്റെ ഉദ്‌ഘാടനത്തിന് പിന്നാലെ ഇരുനേതാക്കന്മാരും പെരിയാർ മ്യൂസിയത്തിൽ സന്ദർശനം നടത്തി.
തമിഴ്‌നാട്ടിൽ നിന്നും ദ്രാവിഡ കഴകം അദ്ധ്യക്ഷൻ കെ വീരമണി, മന്ത്രിമാരായ ദുരൈ മുരുഗൻ, ഇ വി വേലു, എം പി സ്വാമിനാഥൻ, വിസികെ അദ്ധ്യക്ഷൻ തീരുമാളവൻ എം പി എന്നിവരും. കേരള മന്ത്രിമാരായ സജി ചെറിയാൻ, വി എൻ വാസവൻ, ഫ്രാൻസിസ് ജോർജ് എംപി, സികെ ആശ എംഎൽഎ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വൈക്കം വലിയ കവലയിൽ 84 സെന്റ് സ്ഥലത്താണ് തന്തൈ പെരിയാർ സ്‌മാരകം സ്ഥിതി ചെയ്യുന്നത്. പെരിയാറിന്റെ പ്രതിമ, മ്യൂസിയം, ലൈബ്രറി എന്നിവയാണ് ഇവിടെയുള്ളത്. വൈക്കം സത്യാഗ്രഹ ശതാബ്‌ദി ആഘോഷങ്ങളുടെ ഉദ്‌ഘാടനത്തിനായി 2023 ഏപ്രിൽ ഒന്നിന് ഇരു മുഖ്യമന്ത്രിമാരും വൈക്കത്ത് എത്തിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നെത്തി വൈക്കം സത്യാഗ്രഹത്തിന്റെ മുന്നണിപ്പോരാളിയായ സാമൂഹിക പരിഷ്‌കർത്താവും ദ്രാവിഡ രാഷ്‌ട്രീയ ആചാര്യനുമായ തന്തൈ പെരിയാറിന്റെ സ്‌മാരകം നവീകരിക്കുമെന്ന് 2023ലെ ഉദ്‌ഘാടന വേദിയിലാണ് സ്റ്റാലിൻ പ്രഖ്യാപിച്ചത്.