
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന ഹർജിയിൽ വിധി പറയുന്നത് വീണ്ടും മാറ്റി. സാങ്കേതിക കാരണങ്ങളാൽ സൗദി കോടതി ഇന്നത്തെ സിറ്റിംഗ് മാറ്റിവയ്ക്കുകയായിരുന്നു. റഹീമിന്റെ കേസുമായി ബന്ധപ്പെട്ട് കോടതി ഹർജി മാറ്റിവച്ചതല്ലെന്ന് റഹീം നിയമ സഹായ സമിതി അംഗങ്ങൾ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
'റഹീമിന്റെ കേസുമായി ബന്ധപ്പെട്ടോ പ്രോസിക്യൂഷൻ വാദങ്ങളുമായി ബന്ധപ്പെട്ടോ ഹർജി മാറ്റിവച്ചതല്ല. റിയാദ് കോടതിയിലുണ്ടായ സാങ്കേതിക തടസങ്ങൾ കാരണം നീട്ടിവച്ചതാണ്. വൈകാതെ തന്നെ അടുത്ത അപ്പോയ്‌ന്റ്‌മെന്റ് നൽകുമെന്നാണ് കോടതി അഭിഭാഷകരെ അറിയിച്ചത്. ഇന്ന് വിധി പ്രസ്‌താവം ഉണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കോടതിയിൽ ഇന്ന് നടക്കേണ്ട എല്ലാ കേസുകളും മാറ്റിവയ്ക്കുകയായിരുന്നു'- സമിതി അംഗങ്ങൾ വ്യക്തമാക്കി.
ജൂലായ് രണ്ടിന് അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസ് തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം നീളുന്നത്. ജയിൽ മോചന ഉത്തരവ് ഉണ്ടായാൽ അത് മേൽക്കോടതിയും ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്. ഇതിന് ശേഷമാകും റഹീം ജയിൽ മോചിതനാകുക. നാട്ടിലേക്ക് വരാനുള്ള യാത്രാ രേഖകളെല്ലാം റിയാദിലെ ഇന്ത്യൻ എംബസി തയ്യാറാക്കിയിട്ടുണ്ട്.
പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള വകുപ്പുകളിൽ നിന്നുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. മോചന ഉത്തരവ് മാത്രമാണ് ഇനി വരാനുള്ളത്. സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ 18 വർഷത്തോളമായി ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. ദയാധനമായ 15 മില്യൻ റിയാൽ മലയാളികൾ സ്വരൂപിച്ച് മരിച്ച ബാലന്റെ കുടുംബത്തിന് കെെമാറിയതോടെയാണ് വധശിക്ഷ റദ്ദായത്.