uae

ദുബായ്: സ്വര്‍ണം വാങ്ങാന്‍ കേരളത്തെക്കാള്‍ ലാഭം യുഎഇയില്‍ ആണ്. ഇക്കാരണത്താല്‍ തന്നെ സ്വര്‍ണം വാങ്ങാന്‍ വേണ്ടി മാത്രം യുഎഇയിലേക്ക് പോകുന്നവരുമുണ്ട്. വിലയില്‍ ഇന്ത്യയേക്കാള്‍ നിലനില്‍ക്കുന്ന വ്യത്യാസവും സ്വര്‍ണത്തിന്റെ ഗുണനിലവാരത്തിലുള്ള വ്യത്യാസവുമാണ് ദുബായ് സ്വര്‍ണത്തെ പ്രിയങ്കരമാക്കുന്നത്. അടുത്തിടെ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്ത് കളഞ്ഞതോടെ വ്യത്യാസം വളരെ നേര്‍ത്തതായി മാറിയിരുന്നു.

എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞതിനൊപ്പം യുഎഇയിലും വില കുറഞ്ഞതാണ് പ്രവാസികള്‍ക്ക് നേട്ടമുണ്ടാക്കാന്‍ അവസരമൊരുക്കിയിരിക്കുന്നത്. യുഎഇയില്‍ ഇന്നും സ്വര്‍ണത്തിന് വില കുറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത്രയും വിലക്കുറവ് രേഖപ്പെടുത്തിയിരുന്നില്ല. കേരളത്തില്‍ ഒരു പവന് ഇന്ന് 440 രൂപ കുറഞ്ഞപ്പോള്‍ യുഎഇയില്‍ ഗ്രാമിന് ഒരു ദിര്‍ഹം കുറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ദിര്‍ഹം കരുത്ത് വര്‍ദ്ധിപ്പിച്ചതും പ്രവാസികള്‍ക്ക് അനുകൂലമാണ്.

24 കാരറ്റ് സ്വര്‍ണത്തിന് 325.5 ദിര്‍ഹം ആണ് യുഎഇയിലെ ഒരു ഗ്രാമിന്റെ നിരക്ക്. 22 കാരറ്റാണെങ്കില്‍ വില 301 ദിര്‍ഹം മാത്രമാണ്. ഈ സാഹചര്യമാണ് പ്രവാസികള്‍ക്ക് സ്വര്‍ണം വാങ്ങുന്നതിന് അനുകൂലമാക്കി മാറ്റുന്നത്. ആഗോള വിപണിയില്‍ വില്‍പ്പന കൂടിയതാണ് പെട്ടെന്നുള്ള വിലയിടിവിന് കാരണം. 22 കാരറ്റ് സ്വര്‍ണത്തിലേക്ക് വന്നാല്‍ കേരളത്തില്‍ ഒരു ഗ്രാമിന് വില 7230 രൂപയാണ്. യുഎഇയിലെ വില ഇന്ത്യന്‍ രൂപയിലേക്ക് മാറ്റിയാല്‍ 6955 മാത്രം, അതായത് ഒരു പവന് 2200 രൂപ വരെ വില വ്യത്യാസം.

നാട്ടിലേക്ക് വരുന്ന പ്രവാസികളെ സംബന്ധിച്ച് പത്ത് പവന്‍ സ്വര്‍ണം വാങ്ങിയാല്‍ ഏകദേശം 22,000 രൂപയ്ക്ക് മുകളിലാണ് ലാഭം. നാട്ടില്‍ നിന്ന് സ്വര്‍ണം വാങ്ങാനായി മാത്രം ദുബായിലേക്ക് പോകുന്നവര്‍ക്കും വലിയ നഷ്ടമില്ലാതെ ഗുണനിലവാരമുള്ള സ്വര്‍ണം വാങ്ങാനും ഈ അവസരം ഗുണം ചെയ്യും.