
മമ്മൂട്ടി, മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ തുടർ ചിത്രീകരണം ഷാർജയിൽ ആരംഭിച്ചു. പത്തു ദിവസം ഷാർജയിൽ ചിത്രീകരണമുണ്ട്. രണ്ടു ദിവസം ദുബായിലെ ചിത്രീകരണത്തിനുശേഷമാണ് ഷാർജയിൽ എത്തിയത്. ശ്രീലങ്കയിൽ ആണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ഷാർജ ഷെഡ്യൂളിൽ മമ്മൂട്ടിയും ചാക്കോച്ചനും ഫഹദ് ഫാസിലും പങ്കെടുക്കുന്നുണ്ട്. 150 ദിവസത്തെ ചിത്രീകരണമാണ് പ്ളാൻ ചെയ്യുന്നത്.മലയാളത്തിലെ ഏറ്രവും ചെലവേറിയ സിനിമയായാണ് ഒരുങ്ങുന്നത്.
നയൻതാരയാണ് നായിക. രഞ്ജി പണിക്കർ, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, രേവതി, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് തുടങ്ങിയവരോടൊപ്പം മദ്രാസ് കഫേ, പത്താൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തിയേറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും അണിനിരക്കുന്നു.
ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫർ മനുഷ് നന്ദനാണ് ഛായാഗ്രഹണം.ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമ്മാണം.
സി.ആർ.സലിം,സുഭാഷ് ജോർജ് മാനുവൽ എന്നിവർ കോ പ്രൊഡ്യൂസർമാരുംരാജേഷ് കൃഷ്ണയും സി.വി.സാരഥിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമാണ്.
പ്രൊഡക്ഷൻ ഡിസൈനർ :ജോസഫ് നെല്ലിക്കൽ, മേക്കപ്പ്:രഞ്ജിത് അമ്പാടി, പ്രൊഡക്ഷൻ കണ്ട്രോളർ :ഡിക്സൺ പൊടുത്താസ്, ലണ്ടൻ, അബുദാബി, അസർബെയ്ജാൻ, തായ്ലൻഡ്, വിശാഖപട്ടണം, ഹൈദ്രാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്.
.