
സോൾ: ദക്ഷിണ കൊറിയയിൽ പട്ടാള നിയമം പ്രഖ്യാപിച്ച് വിവാദം സൃഷ്ടിച്ച പ്രസിഡന്റ് യൂൻ സുക് യോളിനെ (63) സസ്‌പെൻഡ് ചെയ്തു. ഇന്നലെ പാർലമെന്റിൽ ഇംപീച്ച് ചെയ്തതോടെയാണ് നടപടി. പ്രധാനമന്ത്രി ഹാൻ ഡക്ക്-സൂ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു.
യൂനിനെ സസ്‌പെൻഡ് ചെയ്തതിന് പിന്നാലെ ആഹ്ലാദ പ്രകടനവുമായി പതിനായിരങ്ങൾ തെരുവിൽ അണിനിരന്നു.
യൂനിന്റെ പാർട്ടി അംഗങ്ങൾ അടക്കം 204 എം.പിമാർ ഇംപീച്ച്മെന്റിനെ അനുകൂലിച്ച് വോട്ട് ചെയ്തു. 85 പേർ എതിർത്തു. 3 പേർ വിട്ടുനിന്നു. 8 വോട്ട് അസാധുവായി. 300 അംഗ പാർലമെന്റിൽ പ്രധാന പ്രതിപക്ഷമായ ഡെമോക്രാറ്റിക് പാർട്ടിക്കാണ് ഭൂരിപക്ഷം (170 സീറ്റ്). മറ്റ് അഞ്ച് പാർട്ടികളും ചേരുമ്പോൾ പ്രതിപക്ഷത്ത് 192 എം.പിമാർ. യൂനിന്റെ പീപ്പിൾ പവർ പാർട്ടിക്ക് 108. ഇംപീച്ച്മെന്റ് പാസാകാൻ 200 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്.
 പട്ടാള നിയമം വിനയായി
ഈ മാസം 3ന് രാത്രിയാണ് യൂൻ രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചത്. സമ്മർദ്ദം ശക്തമായതോടെ ആറ് മണിക്കൂറിനുള്ളിൽ പിൻവലിച്ചു. പ്രതിപക്ഷ പാർട്ടികൾ ഉത്തര കൊറിയയോട് അനുഭാവം പുലർത്തുന്നെന്നും ഭരണത്തെ അട്ടിമറിക്കാൻ ശ്രമിക്കുന്നെന്നും ആരോപിച്ചായിരുന്നു യൂൻ പട്ടാള നിയമം ഏർപ്പെടുത്തിയത്. ഈ മാസം 7നും യൂനിനെതിരെ ഇംപീച്ച്മെന്റ് നീക്കം നടന്നെങ്കിലും ഭരണപക്ഷ എം.പിമാർ ബഹിഷ്കരിച്ചതോടെ പരാജയപ്പെട്ടിരുന്നു.
-------
 വിചാരണ ചെയ്യും
1. ഭരണഘടനാ കോടതി യൂനിനെ വിചാരണ ചെയ്യും. വിചാരണ തീയതി നാളെ തീരുമാനിച്ചേക്കും
2. നടപടിക്രമം 180 ദിവസം വരെ നീണ്ടേക്കാം
3. കോടതിയിലെ 9 അംഗ ബെഞ്ചിലെ 6 പേർ യൂനിനെതിരെ വോട്ട് ചെയ്താൽ, അദ്ദേഹം പുറത്താകും. ഇല്ലെങ്കിൽ പദവിയിൽ തിരിച്ചെത്താം
4. യൂൻ പുറത്തായാലോ രാജി വച്ചാലോ 60 ദിവസത്തിനുള്ളിൽ പുതിയ തിരഞ്ഞെടുപ്പ്. അതുവരെ ഹാൻ ഡക്ക്-സൂ തുടരും
 യൂൻ സുക് യോൾ
 അഭിഭാഷകൻ
 2016ൽ അന്നത്തെ പ്രസിഡന്റ് പാർക്ക് ഗ്യൂൻ-ഹേയുടെ ഇംപീച്ച്മെന്റിനും പുറത്താക്കലിലേക്കും നയിച്ച അന്വേഷണത്തിന് നേതൃത്വം നൽകി
 ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന 2022ലെ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ ജയം
 ജനപ്രീതി കുറവ്. സാമ്പത്തിക നയം, വിവാദങ്ങൾ, അഴിമതി തുടങ്ങിയവയുടെ പേരിൽ ജനങ്ങൾക്കിടെ അതൃപ്തി. ഭാര്യ ആഡംബര ഹാൻഡ്ബാഗ് കൈപ്പറ്റിയതും വിവാദം
---------------------------------
 എന്റെ യാത്ര താത്കാലികമായി നിറുത്തുന്നു. അവസാനം വരെ രാജ്യത്തിനുവേണ്ടി നിലകൊള്ളും.
- യൂൻ സുക് യോൾ