
ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ സംഗീത പരിപാടി നടത്തുന്ന വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തതിന് ഇറാനിൽ യുവതി അറസ്റ്റിലായെന്ന് റിപ്പോർട്ടുകൾ. 27കാരിയായ പരസ്തു അഹമ്മദിയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. മസന്ദരൻ പ്രവിശ്യയിലെ സാരി നഗരത്തിലാണ് സംഭവം. വീഡിയോ പോസ്റ്റ് ചെയ്തതിന് യുവതിക്കെതിരെ വ്യാഴാഴ്ച കേസ് ഫയൽ ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അറസ്റ്റ്.
വീഡിയോയിൽ സ്ലീവ്‌ലെസായ കറുത്ത ഗൗൺ ധരിച്ച്, മുടി അഴിച്ചിട്ടാണ് യുവതി ഗാനം ആലപിക്കുന്നത്. പരസ്തുവിനൊപ്പം നാല് യുവാക്കളെയും വീഡിയോയിൽ കാണാം. പോസ്റ്റിനോടൊപ്പം യുവതി ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'ഞാൻ പരസ്തു. എന്നെ സ്‌നേഹിക്കുന്ന ആളുകൾക്കുവേണ്ടി ഗാനങ്ങൾ ആലപിക്കാൻ ആഗ്രഹിക്കുന്നു. ഇത് എന്റെ അവകാശമാണ്. അവഗണിക്കാൻ കഴിയില്ല. ഞാൻ സ്‌നേഹിക്കുന്ന ഈ ഭൂമിക്കുവേണ്ടിയാണ് പാടുന്നത്. ഇറാനിൽ ചരിത്രവും മിത്തുകളും കെട്ടുപിണഞ്ഞ് കിടക്കുകയാണ്. എന്റെ ശബ്ദത്തിലൂടെ മാതൃരാജ്യത്തെ സങ്കൽപിക്കൂ'-യുവതിയുടെ വാക്കുകൾ. പരസ്തുവിന്റെ വീഡിയോ ഒന്നര മില്യൺ ആളുകളാണ് ഇതുവരെ കണ്ടത്. പരസ്തുവിന്റെ അഭിഭാഷകൻ മിലാദ് പലാഹിപൂർ പറയുന്നതനുസരിച്ച് യുവതിയോടൊപ്പം വീഡിയോയിലുണ്ടായിരുന്ന രണ്ട് യുവാക്കളും അറസ്റ്റിലായിട്ടുണ്ട്. സൊഹൈൽ ഫഗിഹ് നസിരി, എഹ്സാൻ ബെയ്‌റാഗ്ദാർ എന്നിവരാണ് അറസ്റ്റിലായത്.
1979ലെ ഇറാനിയൻ വിപ്ലവത്തെ തുടർന്ന് ഇറാനിൽ സ്ത്രീകൾ ഹിജാബ് ധരിക്കുന്നത് കർശനമാക്കിയിരുന്നു. പല സ്ത്രീകളും മതവിശ്വാസത്തിന്റെ പ്രതീകമായാണ് ഹിജാബ് ധരിക്കുന്നത്. എന്നാൽ ചിലർ ഇതിനെ വ്യക്തി സ്വാതന്ത്ര്യത്തിന്റെ നിയന്ത്രണമായിട്ടാണ് കണക്കാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇറാനിൽ അടുത്തിടെ വിവിധ തരത്തിലുളള പ്രതിഷേധങ്ങൾ ഉണ്ടായി. 2022ൽ ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് അറസ്റ്റിലായ 22കാരിയായ മഹ്സ അമിനി പൊലീസ് കസ്റ്റഡിയിൽ മരിച്ചത് ഇറാനിൽ വലിയ തരത്തിലുളള പ്രതിഷേധമാണ് ഉണ്ടാക്കിയത്.