vizhinjam-port

ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖത്തിൽ കേരളത്തിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് പാർലമെന്റിൽ വ്യക്തമാക്കി കേന്ദ്ര സർക്കാർ. വരുമാനവിഹിതം പങ്കുവയ്ക്കണമെന്നുള്ള നിലപാടിൽ പിന്നോട്ടില്ല. വിജിഎഫ് നിബന്ധനയിൽ മാറ്റമുണ്ടാകില്ല. തൂത്തൂക്കൂടി മാതൃക വിഴിഞ്ഞത്ത് നടപ്പാക്കാനാകില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യസഭ എംപി ഹാരീസ് ബീരാന്റെ ചോദ്യത്തിനാണ് കേന്ദ്രം നിലപാട് ആവർത്തിച്ചത്.

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിചിത്രമായ മാനദണ്ഡം പിൻവലിക്കണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് അയച്ചിരുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടയ്ക്കണമെന്ന കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ തീരുമാനത്തിലാണ് സംസ്ഥാനത്തിന്റെ വിയോജിപ്പ്.

വിജിഎഫ് ഗ്രാന്റിന്റെ കാര്യത്തിൽ കേന്ദ്ര സർക്കാർ പുലർത്തി വന്ന പൊതുനയത്തിൽ നിന്നുള്ള വ്യതിയാനമാണിത്. വിജിഎഫ്, ഗ്രാന്റായി തന്നെ അനുവദിക്കണം. വിഴിഞ്ഞം പദ്ധതിക്കായി കേന്ദ്രം നൽകുന്ന തുക വായ്പയായി വ്യാഖ്യാനിച്ചാൽ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാനത്തിന് വലിയ ബാദ്ധ്യതയാകുമെന്നും മുഖ്യമന്ത്രി, പ്രധാനമന്ത്രിക്കയച്ച കത്തിൽ പറഞ്ഞിരുന്നു.

817.80കോടി തരുമ്പോൾ ഏതാണ്ട് 10000 - 12000 കോടി രൂപ തിരിച്ചടയ്ക്കേണ്ടിവരുമെന്ന് പിണറായി വിജയൻ ചൂണ്ടിക്കാട്ടുന്നു. തുച്ഛമായ തുക മുടക്കുന്ന കേന്ദ്ര സർക്കാർ വലിയ ലാഭവിഹിതം പിടിച്ചെടുക്കുന്ന അവസ്ഥയുണ്ടാവും. 817 കോടി കേരളം സ്വന്തം നിലയിൽ കണ്ടെത്തേണ്ട അവസ്ഥയാണെന്നും മുഖ്യമന്ത്രി മുൻപ് പറഞ്ഞിരുന്നു.