kseb

തിരുവനന്തപുരം: യൂണിറ്റിന് വെറും അൻപത് പൈസ നിരക്കിൽ വൈദ്യുതി ഉത്പാദിപ്പിക്കാവുന്ന മണിയാർ ജല വൈദ്യുത പദ്ധതി സ്വകാര്യ കമ്പനിക്ക് തീറെഴുതാനൊരുങ്ങുന്നതെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ.എസ്.ഇ.ബിയുമായി 30 വർഷത്തെ കരാർ പൂർത്തിയാക്കിയ മണിയാർ
ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.


പദ്ധതിയുടെ ബി.ഒ.ടി കരാർ 25 വർഷത്തേക്കു കൂടി നീട്ടി നൽകാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാ​ഗത്തു നിന്ന് നടക്കുന്നതെന്നും ഇതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നും രമേശ് ചെന്നിത്തല കത്തിൽ ആരോപിച്ചു . . ഇതു സംബന്ധിച്ച തെളിവുകളും രേഖകളും പുറത്തുവിട്ടിട്ടുണ്ട്.

നിരവധി കരാർ ലംഘനം നടത്തിയ കമ്പനിക്ക് കരാർ നീട്ടി നൽകുന്നതിനു പിന്നിൽ അഴിമതിയാണ്. കാർബോറണ്ടത്തിന് കരാർ നീട്ടി നൽകുന്നതിനെ കെ.എസ്.ഇ.ബി എതിർത്തതാണ്. കെ.എസ്.ഇ.ബി ചെയർമാനും, ചീഫ് എഞ്ചിനീയറും ഊർജ സെക്രട്ടറിക്ക് നൽകിയിരുന്ന കത്തിൽ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത പത്ത് വർഷത്തേക്ക് യാതൊരുവിധ അറ്റകുറ്റപ്പണിയും നടത്താതെ വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനുള്ള ശേഷിയും, സൗകര്യവും ഈ പ്രോജക്ടിനുണ്ട്. ഈ പ്രോജക്ട് കൈമാറിക്കിട്ടിയാൽ അടുത്ത പത്ത് വർഷം കൊണ്ട് ഏതാണ്ട് 140 കോടി രൂപയുടെ പ്രയോജനം വൈദ്യുതി ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് കെ.എസ്.ഇ.ബി സർക്കാരിനെ അറിയിച്ചിട്ടുമുണ്ട്. എന്നിട്ടും സ്വകാര്യ കമ്പനിക്ക്‌ തീറെഴുതാനുള്ള താത്പര്യം ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും ചെന്നിത്തല മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.