
വയനാട്: മാനന്തവാടിയിൽ ആദിവാസി യുവാവിനെ വിനോദസഞ്ചാരികൾ നടുറോഡിലൂടെ വലിച്ചിഴച്ചു. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ ഇടപെട്ട മാതൻ എന്നയാളെയാണ് കാറിൽ സഞ്ചരിച്ചിരുന്നവർ ക്രൂരമായി ഉപദ്രവിച്ചത്. കാറിന്റെ ഡോറിനോട് കൈ ചേർത്തുപിടിച്ച് അരക്കിലോമീറ്ററോളം ദൂരം യുവാവിനെ വലിച്ചിഴച്ചുവെന്നാണ് നാട്ടുകാർ പറയുന്നത്.
മാനന്തവാടി പയ്യംമ്പള്ളി കൂടൽ കടവിൽ ചെക്ക് ഡാം കാണാനെത്തിയ രണ്ട് സംഘങ്ങൾ തമ്മിലാണ് വാക്കുതർക്കം ഉണ്ടായത്. ബഹളം കേട്ട് പ്രശ്‌നത്തിൽ ഇടപെടാനെത്തിയ നാട്ടുകാരും വിനോദ സഞ്ചാരികളും തമ്മിലും തർക്കമുണ്ടായി. കല്ലുമായി ആക്രമിക്കാനൊരുങ്ങിയ യുവാവിനെ തടഞ്ഞപ്പോഴാണ് മാതനെ കാറിലിരുന്നവർ റോഡിലൂടെ വലിച്ചിഴച്ചത്. അരയ്‌ക്കും കൈകാലുകൾക്കും പരിക്കേറ്റ ആദിവാസി യുവാവിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സംഭവത്തിൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ആദിവാസി യുവാവിനെ വലിച്ചിഴച്ച കാർ ഇതുവരെ കണ്ടെത്താനായിട്ടില്ല. KL 52 H 8733 എന്ന മാരുതി സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നാലുപേർ ആയിരുന്നു കാറിലുണ്ടായിരുന്നത്. കുറ്റിപ്പുറം സ്വദേശി മുഹമ്മദ് റിയാസ് എന്നയാളുടെ പേരിലാണ് കാർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.