
ന്യൂഡൽഹി: തബലയിൽ സംഗീതത്തിന്റെ മാന്ത്രികം തീർത്ത ഉസ്‌താദ് സാക്കിർ ഹുസെെൻ (73) ഇന്ന് പുലർച്ചെയാണ് അന്തരിച്ചത്. അമേരിക്കയിൽ സാൻഫ്രാൻസിസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഇടിയോപാതിക് പൾമണറി ഫെെബ്രോസിഡ് രോഗബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്നു. സാക്കിർ ഹുസെെന്റെ വിയോഗത്തിന് പിന്നാലെ അദ്ദേഹം അവസാനമായി പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്.
ഒക്‌ടോബർ 29നാണ് അദ്ദേഹം അവസാനമായി തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. യുഎസിലെ റോഡിലൂടെ നടക്കുന്ന വീഡിയോയാണ് ഇത്. അവിടത്തെ ശരത്കാല അനുഭവമാണ് അദ്ദേഹം പങ്കുവച്ചത്. 'അത്ഭുത നിമിഷം പങ്കുവയ്ക്കുന്നു' എന്നാണ് പോസ്റ്റിന് അടിക്കുറിപ്പ് നൽകിയിരിക്കുന്നത്.
ഇന്ത്യൻ സംഗീതോപകരണമായ തബലയെ പാശ്ചാത്യലോകത്തിന് ഇഷ്‌ടപ്പെടുത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചയാളാണ് ഉസ്‌താദ്. സാക്കിർ ഹുസാൻ അല്ല റഖ ഖുറൈഷി എന്നാണ് പൂർണനാമം. 1951 മാർച്ച് ഒൻപതിന് മുംബയിൽ പ്രശസ്‌ത തബല മാന്ത്രികൻ ഉസ്‌താദ് അല്ല റഖ ഖാന്റെ മകനായാണ് ജനനം. സെന്റ് മൈക്കിൾസ് ഹൈസ്‌കൂളിലും സെന്റ് സേവ്യേഴ്‌സ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം. 12-ാം വയസിൽ ആദ്യമായി സ്വതന്ത്രമായി പരിപാടിയിൽ തബല വായിച്ചുതുടങ്ങി. 18-ാം വയസിൽ പണ്ഡിറ്റ് രവിശങ്കറിനൊപ്പം പരിപാടിയിൽ തബല വായിച്ചു.
സംഗീതലോകത്തെ അദ്ദേഹത്തിന്റെ സംഭാവനകൾക്ക് 1988ൽ പദ്‌മശ്രീയും 2002ൽ പദ്‌മഭൂഷണും 2023ൽ പദ്‌മവിഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഏഴ് തവണ ഗ്രാമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് നാല് തവണ ലഭിച്ചിട്ടുണ്ട്. പ്രശസ്‌ത കഥക് നർത്തകി അന്റോണിയ മിനെക്കോളയാണ് ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവർ മക്കളാണ്.