vidhu-prasad-santhivila

ശാന്തിവിള ദിനേശിനെതിരെ കടുത്ത വിമർശനവുമായി ഗാനരചയിതാവ് ബീയാർ പ്രസാദിന്റെ ഭാര്യ വിധു പ്രസാദ്. ബീയാർ പ്രസാദിനെ മാനസികമായി വളരെയധികം പീഡിപ്പിച്ചയാളാണ് ശാന്തിവിള ദിനേശ് എന്നും, വീട്ടിൽ കൂലിപ്പണിക്ക് വന്ന ആളോട് പെരുമാറുന്നത് പോലെയായിരുന്നു പാട്ടെഴുതാൻ വിളിച്ചപ്പോഴുള്ള പെരുമാറ്റമെന്നും വിധു പറയുന്നു.

''പ്രസാദേട്ടന്റെ സഞ്ചയനം കഴിഞ്ഞ സമയത്താണ് ശാന്തിവിള ദിനേശ് ചെയ‌്ത വീഡിയോയെ പറ്റി ഞങ്ങൾ അറിയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വിളിച്ച് അറിയിക്കുകയായിരുന്നു. ബീയാർ പ്രസാദ് എന്താണെന്ന് എനിക്ക് വ്യക്തമായി അറിയാം. അദ്ദേഹത്തിനെ അടുത്തറിയാവുന്നവർക്കും ബീയാർ പ്രസാദ് ആരാണെന്ന് അറിയാം. അദ്ദേഹത്തിനുണ്ടായിരുന്നു ഒരേയൊരു മൈനസ് പോയിന്റ് മദ്യപിക്കും എന്നുള്ളതായിരുന്നു. അല്ലാതെ ആരെയും ദ്രോഹിച്ചിട്ടില്ല.

ആളുകൾ കൂടുതൽ ശ്രദ്ധിക്കുമ്പോൾ കിട്ടുന്ന നേട്ടമായിരിക്കാം ശാന്തിവിള ദിനേശിന്റെ ആരോപണത്തിന് കാരണം. ബംഗ്ളാവിൽ ഔദ എന്ന ശാന്തിവിള ചിത്രത്തിന് പാട്ടെഴുതാൻ പോയപ്പോൾ തന്നെ പ്രസാദേട്ടൻ എന്നോട് വിളിച്ച് പറഞ്ഞിരുന്നു, ഇയാൾ വല്ലാത്തൊരു സ്വഭാവമാണ്, കാശൊന്നും തരുന്നില്ലെന്ന്. അദ്ദേഹം ആരോടും കണക്ക് പറഞ്ഞ് കാശ് മേടിക്കുന്ന ആളല്ല. പതിനയ്യായിരം രൂപ രണ്ട് പാട്ടിന് വേണ്ടി വാങ്ങുക എന്ന് പറയുന്നത് വലിയ കാര്യമാണോ? അത് വാങ്ങി എന്നാണല്ലോ ശാന്തിവിള ദിനേശ് പറയുന്നത്. വണ്ടിക്കൂലിയും കഴിഞ്ഞാൽ പിന്നെ എന്താണ് പതിനയ്യായിരം രൂപയിൽ ഉള്ളത്? പാട്ടെഴുതുന്ന വ്യക്തികൾ വാങ്ങിക്കൊണ്ടിരുന്ന തുകയുടെ നാലിൽ ഒന്ന് പോലും ബീയാർ പ്രസാദിന് കിട്ടിയിട്ടില്ല.

ബീയാർ പ്രസാദിനെ മാനസികമായി വളരെയധികം ശാന്തിവിള ദിനേശ് പീഡിപ്പിച്ചിട്ടുണ്ട്. വീട്ടിൽ കൂലിപ്പണിക്ക് വന്ന ആളോട് പെരുമാറുന്നത് പോലെയായിരുന്നു. പറഞ്ഞാലുടൻ പാട്ട് ഛർദ്ദിച്ച് വയ്‌ക്കാൻ കഴിയുമോ? ദിനേശ് തുടരെ മാനസികമായി പീഡിപ്പിച്ചതുകൊണ്ടാണ് പ്രസാദേട്ടൻ ചെയ‌്ത ജോലിക്ക് കാശ് ചോദിച്ചത്. ''