lakshmi

കോഴിക്കോട്: നഴ്‌സിംഗ് വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് ഗവ. നഴ്‌സിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥിനി കോട്ടയം കിടങ്ങൂർ തേക്കാട്ട് വീട്ടിൽ രാധാകൃഷ്‌ണൻ-സിദ്ധു ദമ്പതികളുടെ മകളായ ലക്ഷ്‌മി രാധാകൃഷ്‌ണനെയാണ് മരിച്ച നിലയിൽ ക്യാമ്പസിനടുത്ത് സ്വകാര്യ ഹോസ്‌റ്റൽ മുറിയിൽ കാണപ്പെട്ടത്.

ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ കെ.എം കുട്ടികൃഷ്‌ണൻ റോഡിൽ സ്വകാര്യ ഹോസ്‌റ്റലിലാണ് മരിച്ച നിലയിൽ ലക്ഷ്‌മിയെ കണ്ടെത്തിയത്. ഷാൾ ഉപയോഗിച്ച് ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇന്ന് അസുഖത്തെ തുടർന്ന് ലക്ഷ്‌മി ലീവായിരുന്നു എന്നാണ് സഹപാഠികൾ അറിയിച്ചത്.

മറ്റ് കുട്ടികൾ പഠിക്കാൻ പോയ സമയത്താണ് സംഭവം. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആരും തന്റെ മരണത്തിന് ഉത്തരവാദികളല്ല എന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് റൂമിൽ നിന്നും മെഡിക്കൽ കോളേജ് പൊലീസിന് ലഭിച്ചു. സംഭവമറിഞ്ഞ് ബന്ധുക്കൾ സ്ഥലത്തെത്തിയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഇൻക്വസ്‌റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി.