
തിരുവനന്തപുരം: ഗവർണറുടെ ക്രിസ്മസ് വിരുന്നിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. രാജ്ഭവനിലെ ആഘോഷത്തിൽ സംസ്ഥാന സർക്കാറിനെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി പങ്കെടുത്തു. സർക്കാറിന്റെ ദില്ലിയിലെ പ്രതിനിധി കെ.വി തോമസും വിരുന്നിനെത്തി. മതമേലദ്ധ്യക്ഷന്മാരും സാമുദായിക നേതാക്കളും വിരുന്നിൽ പങ്കെടുത്തു. ഗവർണറും സർക്കാറുമായുള്ള ഭിന്നത മൂലം കഴിഞ്ഞവർഷവും മുഖ്യമന്ത്രി ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തിരുന്നില്ല.
അതേസമയം, ഇന്നലെ എസ്എഫ്ഐ പ്രതിഷേധത്തെ തുടർന്ന് കേരളസർവകലാശാലാ സെനറ്റ്ഹാളിന്റെ വാതിലുകളും ജനലുകളും ഒരുമണിക്കൂർ പൂട്ടിയിട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ്ഖാന് പൊലീസ് സംരക്ഷണമൊരുക്കിയത്. അന്താരാഷ്‌ട്ര സംസ്‌കൃത സെമിനാർ ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു ഗവർണർ. ഒടുവിൽ സി.ആർ.പി.എഫ്, പൊലീസ് വലയത്തിലാണ് ഗവർണറെ സർവകലാശാലയ്ക്ക് പുറത്തെത്തിച്ചത്.
ഹാളിലുണ്ടായിരുന്ന വിദ്യാർത്ഥികളും സർവകലാശാലാ ജീവനക്കാരും അദ്ധ്യാപകരുമടക്കം 1600ലേറെപ്പേർ പരിഭ്രാന്തരായി. പൊലീസ് വലയം ഭേദിച്ചെത്തിയ എസ്.എഫ്.ഐക്കാർ സെനറ്റ്ഹാളിന്റെ വലതുവശത്തെ ജനാലകളിൽ ആഞ്ഞടിച്ചു. ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. വാതിലുകൾ തുറക്കാതിരിക്കാൻ പൊലീസ് തള്ളിപ്പിടിച്ചു. ഹാളിന്റെ വരാന്തയിൽ പൊലീസും എസ്.എഫ്.ഐക്കാരുമായി ഉന്തുംതള്ളുമായി. ഈസമയമത്രയും ഗവർണർക്കരികിലും വേദിക്ക് മുന്നിലുമായി തോക്കേന്തിയ സി.ആർ.പി.എഫുകാർ കാവൽ നിൽക്കുകയായിരുന്നു. പന്ത്രണ്ടരയോടെ സമരക്കാർ പുറത്തുപോയശേഷമാണ് വാതിലുകളും ജനലുകളും തുറന്നത്.
എസ്.എഫ്.ഐ നേതാക്കളായ സിജോ, അനുശ്രീ, അഫ്സൽ, ആദർശ് അടക്കം 100 പേർക്കെതിരേ പൊലീസ് കേസെടുത്തു. സഞ്ചാരം തടഞ്ഞതിനും പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടഞ്ഞതിനുമാണ് കേസ്. പിന്നീട് നാലുപേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. രണ്ടുപേർക്ക് നോട്ടീസ് നൽകി.