
കൊച്ചി: ഭക്ഷ്യോത്പാദന വിതരണ മേഖലയ്ക്ക് ഉണർവേകാൻ സർക്കാർ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ വ്യാപാര വാണിജ്യ മേഖലയ്ക്ക് ഉണർവേകാൻ വാണിജ്യവകുപ്പിന്റെ നേതൃത്വത്തിൽ മന്ത്രി പി. രാജീവ് ഇന്ന് തിരുവനന്തപുരം ഹോട്ടൽ റസിഡൻസി ടവറിൽ വിളിച്ച വ്യാപാരികളുടെ യോഗത്തിലാണ് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യം ഉന്നയിച്ചത്.
വാണിജ്യമേഖലയുടെ ഉണർവിന് ഫെബ്രുവരിയിൽ ഗ്രാൻഡ് ഷോപ്പിംഗ് ഫെസ്റ്റിവൽ സംഘടിപ്പിക്കുവാൻ യോഗത്തിൽ തീരുമാനിച്ചു. എം.എസ്.എം.യിൽ ഉൾപ്പെട്ട വ്യാപാരസ്ഥാപനങ്ങൾക്ക് ഇൻഷ്വർ ചെയ്യുവാൻ 5000 രൂപ വരെ സർക്കാർ സഹായം നൽകുമെന്ന് മന്ത്രി യോഗത്തിൽ വ്യക്തമാക്കി.
വ്യാപാര സ്ഥാപനങ്ങൾക്ക് ബാങ്കുകളിൽ നിന്നും ബിസിനസ് ഉന്നമനത്തിനായി വായ്പ ലഭ്യമാക്കുവാനും സർക്കാർ സഹായിക്കും. ചെറുകിട വ്യാപാരമേഖല പ്രത്യേകിച്ച് ഹോട്ടൽ, റസ്റ്റോറന്റ് അടക്കമുള്ള ഭക്ഷ്യോത്പാദന വിതരണ മേഖല നിലവിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ മറ്റ് മന്ത്രാലയങ്ങളുമായി ചർച്ച ചെയ്ത് പരിഹാരമാർഗം കണ്ടെത്താമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാൽ അറിയിച്ചു.