rahul-gandhi

ന്യൂഡൽഹി: അംബേദ്‌കർ വിഷയത്തിൽ പാർലമെന്റിൽ നടന്ന പ്രതിഷേധ മാർച്ചിനിടെ തന്നെ രാഹുൽ ഗാന്ധി തള്ളിയിട്ട് പരിക്കേൽപ്പിച്ചുവെന്ന് ബിജെപി എംപി പ്രതാപ് ചന്ദ്ര സാരംഗി. 'ഞാൻ ഗോവണിക്ക് സമീപം നിൽക്കുകയായിരുന്നു. പ്രതിഷേധ മാർച്ചിനിടെ രാഹുൽ ഗാന്ധി ഒരു എംപിയെ പിടിച്ചുതള്ളി അദ്ദേഹം എന്റെ പുറത്തായിരുന്നു വീണത്. അങ്ങനെ ഞാൻ നിലത്തുവീണു', ബിജെപി എംപി പറഞ്ഞു.

'സംഭവത്തിൽ രാഹുൽ ഗാന്ധിയും പ്രതികരണവുമായി രംഗത്തെത്തി. പാ‌ർലമെന്റ് കവാടത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ബിജെപി എംപിമാർ തടയാനും ഭീഷണിപ്പെടുത്താനും ശ്രമിച്ചു. അതിനിടെയാണ് ഇത് സംഭവിച്ചത്. മല്ലികാർജുൻ ഖാർഗെയാണ് വീണത്. ബിജെപി എംപിമാരാണ് ഞങ്ങളെ തടയാൻ ശ്രമിച്ചത്', രാഹുൽ ഗാന്ധി പറഞ്ഞു.

സംഭവത്തിൽ പരിക്കേറ്റ പ്രതാപ് ചന്ദ്ര സാരംഗിയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇടത് കണ്ണിന് സമീപമാണ് എംപിക്ക് പരിക്കേറ്റത്. മുറിവിൽ നിന്ന് രക്തം വരുന്നതും ദൃശ്യങ്ങളിൽ കാണാം.

ബിആർ അംബേദ്‌കറിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രസംഗിച്ചു എന്നാരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തിയത്. നീല വസ്‌ത്രമായിരുന്നു പ്രതിപക്ഷ എംപിമാരെല്ലാം ധരിച്ചിരുന്നത്. ബിആർ അംബേദ്‌ക്കറുടെ ചിത്രവും കയ്യിലേന്തിയായിരുന്നു പ്രതിഷേധം.