
കോഴിക്കോട്: ഓൺലൈൻ ക്ലാസിനിടെ അശ്ലീല പരാമർശം നടത്തിയതിൽ എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്കെതിരെ നടപടി. എഐവൈഎഫ് നൽകിയ പരാതിയിൽ കൊടുവളളി പൊലീസാണ് സിഇഒ ഷുഹൈബിനെതിരെ നടപടിയെടുത്തിരിക്കുന്നത്. ചോദ്യക്കടലാസ് ചോർത്തിയെന്ന കേസിൽ എംഎസ് സൊല്യൂഷൻസിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടയിലാണ് കൊടുവള്ളി സിഐയുടെ നേതൃത്വത്തിൽ സിഇഒയ്ക്കെതിരെ അന്വേഷണം ഊർജിതമാക്കിയിരിക്കുന്നത്.
ഓൺലൈൻ ക്ലാസിനിടെ നഗ്നതാ പ്രദർശനം നടത്തിയെന്നും അശ്ലീലം കലർത്തി പാഠഭാഗങ്ങൾ പഠിപ്പിക്കുന്നുവെന്നും ആരോപിച്ചാണ് പരാതി നൽകിയത്. ചോദ്യക്കടലാസ് ചോർന്നുവെന്ന ആരോപണം ഉയർന്നതിന് പിന്നാലെയാണ് എഐവൈഎഫ് പരാതിയുമായുമായി രംഗത്തെത്തിയത്. മുണ്ടുപൊക്കുന്നതുൾപ്പെടെയുള്ള വിഡിയോയാണ് യുട്യൂബിൽ ഷെയർ ചെയ്തിരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ സോഷ്യൽമീഡിയയിൽ നിന്ന് വിഡിയോകൾ നീക്കം ചെയ്യുകയായിരുന്നു. വിഡിയോയുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകണമെന്ന് മെറ്റയോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
1.31 മില്യൻ സബ്സ്ക്രൈേബഴ്സുളള യൂട്യൂബ് ചാനലാണ് എംഎസ് സൊല്യൂഷൻസ്. ചൊവ്വാഴ്ച രാത്രിയും യുട്യൂബിലൂടെ ഷുഹൈബ് രസതന്ത്ര പരീക്ഷയുടെ ചോദ്യങ്ങൾ പങ്കുവച്ചിരുന്നു. ഷുഹൈബ് പറഞ്ഞ ചോദ്യങ്ങളാണ് കൂടുതലും പരീക്ഷയ്ക്ക് വന്നത്. ഇതോടെ രസതന്ത്രത്തിന്റെ ചോദ്യപേപ്പറും ചോർന്നെന്ന് ആരോപണമുയർന്നു.