
തിരുവനന്തപുരം: മിൽമ തിരുവനന്തപുരം മേഖല യൂണിയൻ ക്ഷീര കർഷകർക്ക് 15 രൂപ അധിക പാൽവിലയും 200 രൂപ കാലിത്തീറ്റ സബ്സിഡിയും പ്രഖ്യാപിച്ചു. നവംബറിൽ ക്ഷീര സഹകരണ സംഘങ്ങളിൽ നിന്നും സംഭരിച്ച പാലിന് ലിറ്ററൊന്നിനാണ് 15 രൂപ അധികവില പ്രഖ്യാപിച്ചത്. യൂണിയന്റെ 38ാമത് വാർഷിക പൊതുയോഗത്തിലാണ് ചെയർമാൻ മണി വിശ്വനാഥ് പ്രഖ്യാപനം നടത്തിയത്.
അധിക പാൽവിലയായ 15രൂപയിൽ 10രൂപ കർഷകർക്കും 3 രൂപ സംഘങ്ങൾക്കും ലഭിക്കും. 2 രൂപ സംഘങ്ങൾക്ക് യൂണിയനിലുള്ള ഓഹരികളായി മാറ്റും. ഇതോടെ തിരുവനന്തപുരം മേഖലാ യൂണിയന്റെ പരിധിയിലുള്ള ക്ഷീര സംഘങ്ങൾക്ക് ലഭിക്കുന്ന ശരാശരി പാൽവില ലിറ്ററൊന്നിന് 59.98 രൂപയായി വർദ്ധിക്കും. തിരുവനന്തപുരം മിൽമയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അധിക പാൽവിലയാണിത്. 13 കോടി രൂപയാണ് ഇതിനായി മാറ്റിവച്ചത്. 2023 ഡിസംബർ മുതൽ ഇതുവരെ 20 കോടി രൂപ അധിക പാൽവിലയായി നൽകിയതിനു പുറമെയാണിത്.
2025 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ചാക്കൊന്നിന് 200 രൂപ വീതം കാലിത്തീറ്റ സബ്സിഡി നൽകുമെന്നും ചെയർമാൻ അറിയിച്ചു. 2024 ജനുവരി മുതൽ തുടർച്ചയായി ചാക്കൊന്നിന് 100 രൂപ വീതം കാലിത്തീറ്റ സബ്സിഡി നൽകിയിരുന്നു. വാർഷിക പൊതുയോഗം 1474 കോടി രൂപയുടെ റവന്യൂ ബഡ്ജറ്റും 52 കോടി രൂപയുടെ മൂലധന ബഡ്ജറ്റും പാസ്സാക്കി. യൂണിയന്റെ നിയമാവലി ഭേദഗതികൾ യോഗം അംഗീകരിച്ചു.