crime

വിവാഹേതര ബന്ധങ്ങളും അതുണ്ടാക്കുന്ന പൊല്ലാപ്പുകളേയും കുറിച്ച് നിരവധി സംഭവങ്ങള്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലപ്പോഴും വിവാഹേതര ബന്ധങ്ങള്‍ കൊലപാതകങ്ങള്‍ പോലെയുള്ള ക്രിമിനല്‍ കുറ്റങ്ങളിലേക്ക് എത്തിച്ചേരാറുണ്ട്. സാധാരണ ജീവിതം നയിക്കുന്നവര്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങളാണ് ഇത്തരം കേസുകളില്‍ പലപ്പോഴും സംഭവിക്കുന്നത്. അത്തരത്തില്‍ ഒരു സംഭവം സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

വിവാഹിതനായ യുവാവുമായി പരിചയപ്പെട്ട മറ്റൊരു യുവതി അധികം വൈകാതെ ഇയാളുമായി പ്രണയത്തിലാകുകയായിരുന്നു. ഇതാണ് സംഭവങ്ങളുടെ തുടക്കം. പിരിയാന്‍ കഴിയാത്ത അത്രയും അടുപ്പം ഇരുവരും തമ്മില്‍ രൂപപ്പെട്ടതോടെ ഭാര്യയെ ഒഴിവാക്കാനും തന്നെ വിവാഹം കഴിക്കാനും യുവതി ആവശ്യപ്പെട്ടു. ഈ ബന്ധത്തെ കുറിച്ച് പിന്നീട് ഭാര്യ അറിയുകയും ചെയ്തു. ചൈനയിലാണ് സംഭവം നടന്നത്.2013ല്‍ ആണ് ഹാന്‍ എന്ന ചെറുപ്പക്കാരന്‍ യാങ് എന്ന യുവതിയെ വിവാഹം ചെയ്തത്.

ഇവര്‍ക്ക് 2022ല്‍ ഒരു ആണ്‍കുഞ്ഞ് പിറന്നു. ഇതിന് പിന്നാലെ ഹാങ്ങിനെ ഒഴിവാക്കി തന്റെ കാമുകിയായ ഷി യെ വിവാഹം ചെയ്യാന്‍ യാന്‍ തയ്യാറായി. പിന്നീട് ഷി കാമുകന്റെ ഭാര്യയെ നേരില്‍ക്കാണുകയും 12 ലക്ഷം യുവാന്‍ (1.39 കോടി രൂപ) നല്‍കുകയും ചെയ്തു. വിവാഹമോചനം വേഗത്തിലാക്കണമെന്നതായിരുന്നു ഡിമാന്‍ഡ്. ഇത് സമ്മതിച്ച യാങ്ങ് പണം കൈപ്പറ്റിയ ശേഷം വിവാഹമോചനത്തിന് തയ്യാറല്ലെന്ന് അറിയിച്ചു. ഇതോടെ യുവതി തന്റെ പണം നഷ്ടപ്പെട്ടുവെന്ന് കാണിച്ച് കോടതിയെ സമീപിക്കുകയും ചെയ്തു.

പണം കൈപ്പറ്റി ഒരു വര്‍ഷം കഴിഞ്ഞാണ് താന്‍ ബന്ധം വേര്‍പ്പെടുത്താന്‍ തയ്യാറല്ലെന്ന് യാങ്ങ് അറിയിച്ചത്. പ്രകോപിതയായ ഷി കോടതിയെ സമീപിക്കുകയായിരുന്നു. കോടതിയില്‍ ഷിയ്ക്ക് തിരിച്ചടി നേരിട്ടു. ഷിയുടെ വാഗ്ദാനവും പണം നല്‍കലും സാമൂഹിക മാര്യാദകള്‍ക്ക് വിരുദ്ധമാണെന്ന് കോടതി കണ്ടെത്തി. നിയമപ്രകാരം വിവാഹം കഴിച്ച് ജീവിക്കുന്നവരുടെ കുടുംബ ജീവിതം പണം നല്‍കി തകര്‍ക്കാനുള്ള ശ്രമമായിരുന്നു ഷിയുടേതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വിവാഹമോചനത്തിന് മുന്നോടിയായുള്ള കൗണ്‍സലിംഗ് നടക്കുന്നതിനാല്‍ പണം തിരിച്ചുകൊടുക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.