tvm

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പുതുമോടിയോടെ പുത്തനാകാന്‍ ഒരുങ്ങുകയാണ് ശംഖുംമുഖം ബീച്ച്.ഇതോടെ മാനവീയം വീഥി കഴിഞ്ഞാല്‍ നഗരത്തിലെ രണ്ടാമത്തെ നൈറ്റ് ലൈഫ് കേന്ദ്രമായി ശംഖുംമുഖം മാറും.ഇപ്പോഴും ബീച്ചില്‍ ജനത്തിരക്കെറെയാണ്. കടലേറ്റം കുറഞ്ഞ സാഹചര്യത്തില്‍ ഇപ്പോള്‍ കൂടുതല്‍ സ്ഥലം ബീച്ചിനായുണ്ട്.

നവീകരിച്ച ശംഖുംമുഖം ബീച്ച് ജനുവരിയില്‍ തന്നെ ആരംഭിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ഫുഡ് സ്ട്രീറ്റാണ് പ്രധാന ആകര്‍ഷണം. നിര്‍മ്മിതി കേന്ദ്രത്തിനാണ് ഫുഡ് സ്ട്രീറ്റ് നിര്‍മ്മാണച്ചുമതല. ഇവിടെയുള്ള 40 വഴിയോരക്കച്ചവടക്കാരെയാണ് പുനരധിവസിപ്പിക്കുന്നത്. ഇവര്‍ക്കായുള്ള കടകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

കടകള്‍ക്കെല്ലാം ഒറ്റ നിറം നല്‍കാനാണ് നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന നഗരസഭ അധികൃതര്‍ അറിയിച്ചത്. നഗരസഭയും സ്മാര്‍ട്ട് സിറ്റിയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി കച്ചവടക്കാരുടെ സംയുക്ത യോഗവും ചേരും.

പദ്ധതി നടപ്പാക്കുന്നത് - നഗരസഭയും സ്മാര്‍ട്ട് സിറ്റിയും ചേര്‍ന്ന്


മാലിന്യ സംസ്‌കരണത്തിന് പുതിയ പദ്ധതി

ദിനംപ്രതി 500കിലോയോളം മാലിന്യമുണ്ടാകുന്ന ബീച്ചില്‍ മാലിന്യം സംസ്‌കരണത്തിന് പുതിയ പദ്ധതി സജ്ജീകരിച്ചു കഴിഞ്ഞു.ആഹാരാവശിഷ്ടം വളമാക്കി മാറ്റുന്ന കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.ശംഖുംമുഖം ബീച്ചിലെ സുനാമി പാര്‍ക്കിലെ കെട്ടിടത്തിലാണ് സംസ്‌കരണ കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.മാലിന്യങ്ങള്‍ ഈ മെഷീനിലേക്ക് തള്ളും.മെഷീനുള്ളില്‍ വച്ചിത് കഷണങ്ങളാക്കും.തുടര്‍ന്ന് സംസ്‌കരണ പ്രക്രിയ്ക്ക് വിധേയമായി ചണ്ടിയായി പുറത്ത് വരും.ആഹാര മാലിന്യത്തിലെ വെള്ളം വേറെ വഴിയും പുറത്ത് വരും. ചണ്ടിയായി പുറത്തുവരുന്നതില്‍ ഇനോക്കുലം (ചകിരിച്ചോറ്) കൂട്ടി ചേര്‍ത്ത് 10 ദിവസം വയ്ക്കുമ്പോള്‍ വളമായി മാറും.ഇത് വില്പനയ്‌ക്കോ മറ്റോ ഉപയോഗിക്കാം.ഇതിന്റെ പ്രവര്‍ത്തനവും ജനുവരിയില്‍ ആരംഭിക്കാനാണ് പദ്ധതി.


ഫുഡ് സ്ട്രീറ്റില്‍

കമാനംമുതല്‍ വഴിവിളക്കുകള്‍

വൈദ്യുതാലങ്കാരം

സ്മാര്‍ട്ട് ബിന്നുകള്‍

മാലിന്യസംസ്‌കരണ യൂണിറ്റുകള്‍

ഇരിപ്പിടങ്ങള്‍

ആകര്‍ഷണീയമായ നിറത്തിലും രൂപത്തിലും വലിപ്പത്തിലുമായിരിക്കും ഓരോ സ്റ്റാളും തയ്യാറാക്കുന്നത്.


നൈറ്റ് ലൈഫ് യാഥാര്‍ത്ഥ്യമായാല്‍ ബീച്ച് ഗെയിംസ്,ബീച്ച് കേന്ദ്രീകരിച്ച് സാംസ്‌കാരിക മേളകള്‍ എന്നിവയും സംഘടിപ്പിക്കുന്നത് പരിഗണനയിലാണ്.


പ്രതീക്ഷിക്കുന്ന ചെലവ് - 2.75 കോടി രൂപ