
മോസ്‌കോ: വർഷങ്ങളായുള്ള മോശം ജനനനിരക്ക് കാരണം ബുദ്ധിമുട്ടുന്ന റഷ്യയിൽ കൂടുതൽ കുഞ്ഞുങ്ങളുണ്ടാകാൻ വ്യത്യസ്‌തമായ ആശയങ്ങൾ മുന്നോട്ടുവച്ച് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. ലോകമാകെ ഇന്റർനെറ്റിലൂടെ പരക്കുന്ന അശ്ളീല ദൃശ്യങ്ങൾക്ക് പകരം ആകർഷകവും രസകരവുമായ ഉള്ളടക്കമുള്ളവ അവതരിപ്പിക്കണമെന്നാണ് പുടിൻ പറഞ്ഞത്. 'അശ്ളീല ദൃശ്യങ്ങൾക്ക് നിരോധനം ഉണ്ടാകാം. എന്നാൽ അതിന് ബദൽ മാർഗ്ഗങ്ങൾ വരേണ്ടതുണ്ട്.' പുടിൻ പറഞ്ഞതായി റഷ്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. അശ്ളീലം നല്ല ഭക്ഷണം പോലെയാണ്. അതെല്ലായിടത്തുമുണ്ട്. എന്നാൽ അതിന് പകരം നല്ലൊരു വിനോദം കണ്ടെത്തണമെന്നാണ് രാജ്യത്തെ ജനങ്ങളോട് പുടിൻ ആവശ്യപ്പെടുന്നത്.
ജനനനിരക്ക് കുത്തനെ ഇടിയുന്നതു നേരിടാൻ 'മിനിസ്ട്രി ഒഫ് സെക്സ്' എന്ന പുതിയ മന്ത്രാലയം രൂപീകരിക്കാനൊരുങ്ങിയിരിക്കുകയാണ് റഷ്യ. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അനുയായിയും റഷ്യൻ പാർലമെന്റിന്റെ ഫാമിലി പ്രൊട്ടക്ഷൻ സമിതി അദ്ധ്യക്ഷയുമായ നിന ഒസ്റ്റാനിയ (68) ഇതു സംബന്ധിച്ച ഒരു നിവേദനം പരിഗണിക്കുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. ജോലിക്കിടയിലെ ഒഴിവുവേളകളിൽ 'പങ്കാളിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന' ആഹ്വാനം പുട്ടിൻ നേരത്തേ നടത്തിയിരുന്നു. മൂന്നാം വർഷത്തിലേക്ക് അടുക്കുന്ന യുക്രെയ്ൻ യുദ്ധത്തിൽ ധാരാളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ജനനനിരക്കിൽ കാര്യമായ കുറവാണ് ഉണ്ടാകുന്നതും. അതുകൊണ്ടുതന്നെ ജനനനിരക്ക് ഉയർത്താനുതകുന്ന നടപടികൾ എടുക്കണമെന്ന് പുട്ടിൻ അന്ന് ആവശ്യപ്പെട്ടിരുന്നു.
പുടിൻ ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ഇവയാണ്
1.രാത്രി പത്തിനും പുലർച്ചെ രണ്ടിനും ഇടയിൽ ലൈറ്റുകളും ഇന്റർനെറ്റും ഒഫ് ചെയ്ത് പങ്കാളികൾ തമ്മിലുള്ള അടുപ്പവും സ്വകാര്യനിമിഷങ്ങൾ പങ്കുവക്കാനുള്ള സാഹചര്യവും വർദ്ധിപ്പിക്കുക.
2.മക്കളുള്ള വീട്ടമ്മമാർക്ക് ശമ്പളം നൽകുക. ഇത് പെൻഷനിലും ഉൾപ്പെടുത്തും. ആദ്യത്തെ ഡേറ്റിംഗിന് 5000 റൂബിൾ വരെ (ഏകദേശം 4395 രൂപ) സർക്കാരിന്റെ സാമ്പത്തികസഹായം.
3.വിവാഹദിനം ഹോട്ടലിൽ ചെലവഴിക്കാൻ ദമ്പതിമാർക്ക് സാമ്പത്തികസഹായം നൽകുന്നതും സർക്കാരിന്റെ പരിഗണനയിലുണ്ട്. വിവാഹദിവസം രാത്രി ഹോട്ടലിൽ താമസിക്കുന്നതിന് 26,300 റൂബിൾ വരെ (ഏകദേശം 21,710 രൂപ) സാമ്പത്തിക സഹായം നൽകുന്നതാണ് പരിഗണിക്കുന്നത്. ഇതിലൂടെ ഗർഭധാരണം പ്രോത്സാഹിപ്പിക്കാമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.