mohan

ന്യൂഡൽഹി: രാജ്യത്തിന്റെ വിവിധയിടങ്ങളിൽ രാമക്ഷേത്രത്തിന് സമാനമായ തർക്കങ്ങൾ ഉയർത്തികൊണ്ടുവരുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്. രാമക്ഷേത്രം ഒരു വികാരമാണ്. രാമക്ഷേത്രത്തിന് സമാനമായ തർക്കം എല്ലായിടത്തും ഉണ്ടാക്കേണ്ടതില്ല. ഇത്തരം കാര്യങ്ങൾ ഒരു തരത്തിലും സ്വീകാര്യമല്ലെന്നും പറഞ്ഞു. പൂനെയിൽ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭാലിലെ ഷാഹി ജമാ മസ്ജിദ്, രാജസ്ഥാനിലെ അജ്മീർ ഷരീഫ് തുടങ്ങിയവ പോലെ രാജ്യത്ത് ക്ഷേത്ര- പള്ളി തർക്കങ്ങൾ ഉയർന്നുവരുന്ന പശ്ചാത്തലത്തിലാണ് മോഹൻ ഭാഗവതിന്റെ പ്രസ്താവന.

വിവിധ മതവിശ്വാസങ്ങൾ സൗഹാർദ്ദപരമായി കഴിയുന്നതിന് ഇന്ത്യ ഒരു മാതൃക തീർക്കണം. ഇന്ത്യയിൽ ഭൂരിപക്ഷവും ന്യൂനപക്ഷവും ഇല്ല, എല്ലാവരും ഒന്നാണ്. പഴയകാലത്തെ തെറ്റുകളിൽ നിന്ന് പാഠം ഉൾക്കൊണ്ട് ലോകത്തിന് ഇന്ത്യ മാതൃകയാകണം.

രാമക്ഷേത്രം ഒരു വിശ്വാസത്തിന്റെ വിഷയമായിരുന്നു. രാമക്ഷേത്രം നിർമ്മിക്കണമെന്ന് ഹിന്ദുക്കൾ ആഗ്രഹിച്ചിരുന്നു. എന്നാൽ, വിദ്വേഷത്തിന്റെയും ശത്രുതയുടെയും പേരിൽ മറ്റിടങ്ങളിൽ തർക്കമുണ്ടാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ല. മറ്റു മതങ്ങളെ അധിക്ഷേപിക്കുന്നത് നമ്മുടെ സംസ്‌കാരമല്ല. എല്ലാവർക്കും അവരുടെ വിശ്വാസ പ്രകാരം ആരാധന നടത്താൻ കഴിയണം.രാജ്യത്തിന് ഐക്യത്തോടെ ജീവിക്കാൻ കഴിയുമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കേണ്ടതുണ്ടെന്നും മോഹൻ ഭാഗവത് പറഞ്ഞു.