agriculture

കോലഞ്ചേരി: കേരകര്‍ഷകര്‍ക്ക് ഏറെ ആശ്വാസമാണെങ്കിലും വെളിച്ചെണ്ണ വിലയിലെ കുതിപ്പ് സംസ്ഥാനത്തെ കുടുംബങ്ങള്‍ക്ക് വലിയ ബാദ്ധ്യതയാകുന്നു. ഒരു മാസം മുമ്പ് 40 മുതല്‍ 50 രൂപ വരെയായിരുന്ന പൊതിച്ച തേങ്ങയുടെ ചില്ലറ വില്പന കിലോ നിലവില്‍ 80 രൂപയ്ക്കടുത്തെത്തി. തേങ്ങയ്ക്കൊപ്പം വെളിച്ചെണ്ണ വിലയുടെയും കുതിക്കുന്നത് സാധാരണക്കാരന്റെ കുടുംബ ബഡ്ജറ്റിന്റെ താളം തെറ്റിക്കുന്നു. ശബരിമല സീസണ്‍ തുടങ്ങിയതോടെയാണ് വിലക്കയറ്റം തുടങ്ങിയത്. ഇതോടെ വെളിച്ചെണ്ണ വില ലിറ്ററിന് 190 രൂപയില്‍ നിന്നും ഒറ്റയടിക്ക് 280 രൂപ വരെ ഉയര്‍ന്നു.

വിളവ് മോശമായതോടെ നാടന്‍ തേങ്ങയുടെ ലഭ്യത കുറഞ്ഞു. കാസര്‍ഗോഡ്, മലപ്പുറം ജില്ലകളില്‍ നിന്നുമാണ് എറണാകുളത്തേക്ക് തേങ്ങയെത്തുന്നത്. ഇവിടെയെത്തിക്കുന്നതിനുള്ള ചിലവ് കൂടിയതും വിലക്കയറ്റത്തിന് കാരണമാണ്. നാട്ടിന്‍ പുറങ്ങളിലെ തെങ്ങുകള്‍ ഒന്നിടവിട്ട വര്‍ഷമാണ് നല്ല വിളവു തരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. മുന്‍ വര്‍ഷം നല്ല വിളവ് ലഭിച്ചപ്പോള്‍ ഇക്കുറി കുറഞ്ഞതായും കര്‍ഷകര്‍ പറയുന്നു.

തേങ്ങയുടെ വില ഇടിഞ്ഞ് കര്‍ഷകര്‍ വന്‍നഷ്ടം നേരിട്ടപ്പോള്‍ കിലോയ്ക്ക് 27 രൂപ താങ്ങു വില നിശ്ചയിച്ച് സര്‍ക്കാര്‍ സംഭരിച്ചിരുന്നു. നാടന്‍ തേങ്ങയുടെ വില ഉയരുമ്പോഴും പാണ്ടിത്തേങ്ങ ലഭിച്ചിരുന്നു. വില കൂടിയതോടെ പാണ്ടിതേങ്ങയും കൊപ്രയാക്കി മാറ്റുന്നതിനാല്‍ വരവ് കുറഞ്ഞു. പാണ്ടിതേങ്ങയ്ക്ക് ഗുണം പോരെങ്കിലും അടുക്കള ആവശ്യങ്ങള്‍ക്ക് താത്കാലിക പരിഹാരമായിരുന്നു.