muskan

കോതമംഗലം: കോതമംഗലത്തെ ആറുവയസുകാരിയുടെ കൊലപാതകത്തിൽ വെളിപ്പെടുത്തലുമായി കുട്ടിയുടെ പിതാവും ഉത്തർപ്രദേശ് സ്വദേശിയുമായ അജാസ് ഖാൻ. രണ്ടാം ഭാര്യ അനീഷ കുട്ടികളെ തല്ലാറുണ്ടെന്ന് അയൽവാസികൾ പറഞ്ഞിരുന്നു. ഇനി തല്ലരുതെന്ന് അനീഷയോട് പറഞ്ഞു. എന്നാൽ മകളെ കൊല്ലുമെന്ന് കരുതിയില്ലെന്നും അജാസ് ഖാൻ വ്യക്തമാക്കി.

അജാസ് ഖാന്റെ ആദ്യ ഭാര്യയിലുണ്ടായ മകൾ മുസ്‌കാനെയാണ് (ആറ്) വ്യാഴാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടത്. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് രണ്ടാനമ്മ അനീഷ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.

ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.അന്ന് പത്തരയോടെ താൻ വീട്ടിലെത്തിയിരുന്നെന്ന് അജാസ് ഖാൻ പറഞ്ഞു. എന്നാൽ അപ്പോൾ സംശയമൊന്നും തോന്നിയില്ല. വീണ്ടും ജോലിക്ക് പോയി. പുലർച്ചെ രണ്ട് മണിയോടെയാണ് തിരിച്ചെത്തിയത്. മകൾ ഉറങ്ങുകയാണെന്നായിരുന്നു കരുതിയത്. രാവിലെ കുഞ്ഞ് ഉണരുന്നില്ലെന്ന് പറഞ്ഞ് അനീഷ നിലവിളിക്കുകയായിരുന്നുവെന്ന് അജാസ് ഖാൻ പറഞ്ഞു.

സ്വന്തം മക്കളുടെ ഭാവിക്ക് ഭർത്താവ് അജാസ് ഖാന്റെ മകൾ മുസ്കാൻ ഭീഷണിയാകുമെന്ന ആശങ്കയാണ് അനീഷയെ കൊലപാതകത്തിലേക്ക് നയിച്ചത്. ആദ്യ ഭാര്യയുമായി ഭർത്താവ് വീണ്ടും അടുക്കുന്നതായുള്ള ചിന്തയും അരുംകൊലയ്ക്ക് കാരണമായി.


ദുർമന്ത്രവാദത്തിന് അടിമയായ അനീഷ ദേഹത്ത് ജിന്ന് കൂടിയെന്ന് വിശ്വസിച്ചിരുന്നു. യുവതി മൂന്നുമാസം ഗർഭിണിയാണ്. ഇത് ചോദ്യം ചെയ്യലിന് വെല്ലുവിളിയായി. തുട‌ർന്ന് എറണാകുളം റൂറൽ എസ്.പി ഡോ.വൈഭവ് സക്‌സേന മന്ത്രവാദി നൗഷാദിനെ കസ്റ്റഡിയിൽ എടുത്ത് അയാളെക്കൊണ്ട് വ്യാജപൂജ നടത്തിച്ച് അനീഷയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.

മന്ത്രവാദി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ അനീഷയുടെ സംസാരരീതി മാറി. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയതടക്കം വെളിപ്പെടുത്തി. പൊലീസിന്റെ നിർദ്ദേശപ്രകാരം, ബാധ ഒഴിഞ്ഞെന്ന് ദുർമന്ത്രവാദി പറഞ്ഞതോടെ അവർ പഴയ അവസ്ഥയിലെത്തി. തുടർന്ന് അനീഷയെ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പരിശോധിച്ചെങ്കിലും കുഴപ്പങ്ങളൊന്നും ഇല്ലെന്നായിരുന്നു ഡോക്ടറുടെ റിപ്പോർട്ട്. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തി.

അജാസ് ഖാന് കൊലപാതകത്തിൽ പങ്കില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഉത്തർപ്രദേശുകാരിയായ ആദ്യ ഭാര്യയുമായി പിണങ്ങിപ്പിരിഞ്ഞ ശേഷമാണ് അതേ നാട്ടുകാരിയായ അനീഷയ്‌ക്കൊപ്പം അഞ്ചു മാസം മുമ്പ് ജീവിതം തുടങ്ങിയത്.