marriage

ലക്‌നൗ: വിവാഹം കഴിക്കുന്നതിനായി സ്വവർഗദമ്പതികളായ സ്ത്രീകളിലൊരാൾ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. ജ്യോതിയും റാണുവും കഴിഞ്ഞ മാസം 25നാണ് വിവാഹിതരായത്. റാണുവാണ് ലിംഗമാറ്റശസ്ത്രകിയ നടത്തിയത്. ശിവാംഗി എന്നായിരുന്നു ശസ്ത്രക്രിയയ്ക്ക് മുൻപ് റാണുവിന്റെ പേര്.

ശിവാംഗി തന്റെ അച്ഛൻ ഇന്ദ്രഗുപ്തയുടെ ജുവലറിയിൽ വച്ചാണ് അദ്യമായി ജ്യോതിയെ കണ്ടുമുട്ടുന്നത്. ഇരുവരും സൗഹൃദത്തിലായി. ഒടുവിൽ ഒരു ബ്യൂട്ടിപാർലർ ആരംഭിക്കുന്നതിന് ജ്യോതി, ശിവാംഗിയോട് ഒരു കട വാടകയ്ക്ക് എടുത്ത് നൽകുവാൻ ആവശ്യപ്പെട്ടു. ഇരുവരുടെയും സൗഹൃദം പ്രണയത്തിലാകുകയും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തു.

എന്നാൽ ഇരുവരും വിവാഹം കഴിക്കുന്നതിൽ ബന്ധുക്കൾക്ക് താൽപര്യമുണ്ടായിരുന്നില്ല. സമൂഹത്തിൽ നിന്ന് ഒറ്റപ്പെട്ടുപോകുമെന്ന് കുടുംബം ഭയപ്പെട്ടിരുന്നു.ഒടുവിൽ പ്രണയം സഫലമാക്കുന്നതിന് ശിവാംഗി ലിംഗമാ​റ്റം നടത്താൻ തീരുമാനിക്കുകയായിരിന്നു. ലക്നൗവിലും ഡൽഹിയിലുമുളള വിദഗ്ധരായ ഡോക്ടർമാരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. റാണുവിന് അവസാനഘട്ട ശസ്ത്രക്രിയ കൂടി അവശേഷിക്കവേയാണ് ഇരുവരും കനൗജിലെ സദർ കോട്‌വാലിയിൽ വച്ച് ബന്ധുക്കളുടെ അനുഗ്രഹത്തോടെ വിവാഹിതരായത്.