collapse

ന്യൂഡൽഹി: നാലുനില കെട്ടിടം തകർന്ന് ഗുരുതരപരിക്കേ​റ്റ 20കാരിക്ക് ദാരുണാന്ത്യം. ഹിമാചൽപ്രദേശിലെ തിയോഗ് സ്വദേശിനിയായ ദൃഷ്ടി വർമയാണ് മരിച്ചത്. പഞ്ചാബിലെ മൊഹാലി ജില്ലയിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തകർന്ന കെട്ടിടത്തിനിടയിൽ കുടുങ്ങിയ യുവതിയെ രക്ഷാപ്രവർത്തനം നടത്തി അടുത്തുളള സോഹാന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദൃഷ്ടിയെ കൂടാതെ അഞ്ച് പേരും കെട്ടിടത്തിനുളളിൽ കുടുങ്ങിയിട്ടുണ്ട്. ഇവർക്കായുളള രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ഇന്ത്യൻ സൈന്യവും ദേശീയ ദുരന്തനിവാരണ സംഘവുമാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. തകർന്ന കെട്ടിടത്തിൽ ഒരു ജിമ്മും പ്രവർത്തിച്ചിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കെട്ടിട ഉടമകളായ പർവീന്ദർ സിംഗ്,ഗഗൻദ്വീപ് സിംഗ് എന്നിവർക്കെതിരെ കേസ് രജിസ്​റ്റർ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവർക്കെതിരെ ഭാരതീയ ന്യായ് സംഹിതയിലെ സെക്ഷൻ 105 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനും പ്രതികരിച്ചിട്ടുണ്ട്. യുവതിയുടെ മരണത്തിൽ ഖേദം പ്രകടിപ്പിക്കുന്നതായി മുഖ്യമന്ത്രി എക്സിലൂടെ അറിയിച്ചു.