rohit-sharma

മെൽബൺ: ബോ‌ർഡർ ഗവാസ്‌കർ ട്രോഫിയിലെ നാലാം ടെസ്റ്റിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രതിസന്ധിയിലായി ഇന്ത്യൻ ടീം. ക്യാപ്‌ടൻ രോഹിത് ശർമ്മക്കാണ് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റത്. പരിക്ക് വകവയ്ക്കാതെ രോഹിത് പരിശീലനം തുടരാൻ ശ്രമിച്ചെങ്കിലും വേദന അധികരിച്ചതോടെ വൈദ്യ സഹായം തേടുകയായിരുന്നു.

ഇടംകാലിൽ ബാൻഡേജുമായി രോഹിത് ശർമ കസേരയിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. മരുന്നു വയ്ക്കുമ്പോൾ താരം വേദനകൊണ്ട് പുളയുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. താരത്തിന്റെ ആരോഗ്യസ്ഥിതി സൂക്ഷ്മമായി പരിശോധിക്കുകയാണ് മെഡിക്കൽ സംഘം. അതേസമയം, രോഹിത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും വരുന്ന മാച്ചിൽ കളിക്കാനിറങ്ങുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.

ജസ്‌പ്രീത് ബുംറ, മൊഹമ്മദ് സിറാജ്, ആകാശ് ദീപ്, വിരാട് കൊഹ്‌ലി തുടങ്ങിയ താരങ്ങളും കഠിന പരിശീലനത്തിലാണ്. രോഹിത്തിന്റെ പരിക്ക് അദ്ദേഹത്തിന്റെ ഫോമിൽ ആശങ്ക ഉയർത്തുന്നുണ്ട്. അടുത്തിടെയായി താരം മികച്ച ഫോമിലായിരുന്നില്ല. വരും മാസങ്ങളിൽ താരം ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പരിക്ക്. കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ച രവിചന്ദ്രൻ അശ്വിന്റേത് ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ വലിയ മാറ്റത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

അശ്വിന് പിന്നാലെ കൂടുതൽ മുതിർന്ന താരങ്ങൾ വിരമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത വർഷം ജൂൺ- ജൂലായിൽ നടക്കുന്ന ഇംഗ്ളണ്ട് പര്യടനത്തോടെ ഇതിന് തുടക്കമാവുമെന്നാണ് വിലയിരുത്തൽ. മെൽബണിൽ നടക്കുന്ന നാലാം ടെസ്റ്റാണ് ഈ വർഷത്തെ ഇന്ത്യയുടെ അവസാന മത്സരം.