
കാസർകോട്: കേരളത്തിൽ നിന്ന് പിടികൂടിയ ബംഗ്ലാദേശ് പൗരൻ കൊടും ഭീകരൻ. കഴിഞ്ഞ ദിവസം കാസർകോട്ട് നിന്ന് പിടിയിലായ എം ബി ഷാബ് ഷെയ്ഖ് (32) അൽഖ്വയിദയുടെ സ്ലീപ്പർ സെൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ.
കൂടാതെ ഇയാൾ ബംഗ്ലാദേശി തീവ്രവാദ സംഘടനയായ അൻസാറുള്ള ബംഗ്ലാ ടീമിന്റെയും സജീവ പ്രവർത്തകനാണെന്നാണ് വിവരം. ആസാം സർക്കാർ യു എ പി എ ചുമത്തിയതിനെ തുടർന്ന് കേരളത്തിൽ ഒളിവ് ജീവിതം നയിച്ചുവരികയായിരുന്നു ഇയാൾ.
ഇന്ത്യയിൽ കടന്ന് ആസാം പൗരൻ എന്ന വ്യാജേന പാസ്‌പോർട്ടുണ്ടാക്കിയാണ് ഇയാൾ കേരളത്തിലെത്തിയത്. ഇയാളെ കാസർകോട് പടന്നക്കാട് നിന്നാണ് അറസ്റ്റ് ചെയ്‌തത്. 2018 തൊട്ട് കാസർകോട് കേന്ദ്രീകരിച്ചായിരുന്നു ഇയാളുടെ പ്രവർത്തനമെന്നാണ് വിവരം.
കെട്ടിട നിർമാണ തൊഴിലാളിയെന്ന വ്യാജേനെയായിരുന്നു ഒളിവുജീവിതം. ഒരു മാസം മുമ്പാണ് പടന്നക്കാടെത്തിയത്. തുടർന്ന് അന്യസംസ്ഥാന തൊഴിലാളികൾക്കൊപ്പം കെട്ടിട നിർമ്മാണ ജോലി ചെയ്‌തു.
വ്യാജ രേഖകൾ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിൽ കണ്ടെത്തി. കേരളത്തിൽ ഇയാളെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
പടന്നക്കാട് ഓവർബ്രിഡ്ജിനു സമീപത്തെ വാടക ക്വാർട്ടേഴ്സ് വളഞ്ഞാണ് ആസാം സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ഇയാളെ പിടികൂടിയത്. പതിനെട്ടാം തീയതി പുലർച്ചെ അഞ്ചിനാണ് പൊലീസ് പ്രതിയുടെ വാടകമുറി വളഞ്ഞത്. ആസാമിൽ ബോംബ് സ്ഫോടന കേസുകളിൽ പ്രതിയാണ് ഇയാൾ.