
പുതിയ പ്രതീക്ഷകൾ ഉണർത്തിക്കൊണ്ട് പുതുവർഷം വന്നെത്തി. ജീവിതമാകുന്ന പുസ്തകത്തിലെ പുതിയ താളുകളാണ് പുതുവർഷത്തിലെ ഒരോ ദിനവും. വിദ്വേഷത്തിന്റെയും ക്രോധത്തിന്റെയും അലസതയുടെയും കുറിപ്പുകൾ ഒഴിവാക്കി സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും വിജ്ഞാനത്തിന്റെയും കുറിപ്പുകൾ അതിൽ നമുക്ക് എഴുതിച്ചേർക്കാം. വിവേകമാകുന്ന പേനയിൽ പ്രയത്നമാകുന്ന മഷി നിറച്ചാവട്ടെ നമ്മൾ എഴുതുന്നത്.
ഈ പുതുവർഷപ്പുലരിയിൽ നമുക്ക് പ്രചോദനമേകുന്ന ഒരു സംഭവം പറയാം. ഒരു പെൺകുട്ടി പ്രശസ്തമായൊരു മത്സരത്തിൽ വിജയിച്ചു. സമ്മാനമായി സംഘാടകർ നിശ്ചയിച്ചിരുന്നത് അമേരിക്ക സന്ദർശിക്കാനുമുള്ള രണ്ട് ടിക്കറ്റുകളായിരുന്നു. സമ്മാനദാനച്ചടങ്ങിൽ അവതാരിക പെൺകുട്ടിയോട് ചോദിച്ചു. 'ഒന്നാം സമ്മാനം കിട്ടിയതിൽ ആഹ്ലാദവതിയല്ലേ." 'അതെ", പെൺകുട്ടി പറഞ്ഞു, 'എന്നാൽ ഒരപേക്ഷയുണ്ട്. ടിക്കറ്റുകൾക്കു പകരം അതിനുതുല്യമായ പണം നൽകുമെങ്കിൽ അതെനിയ്ക്ക് കൂടുതൽ സന്തോഷമേകും."
'എന്തുകൊണ്ടാണ് സമ്മാനമായി പണം ആവശ്യപ്പെടുന്നത്? അമേരിക്ക സന്ദർശിക്കാൻ ഇഷ്ടമില്ലെന്നുണ്ടോ?" 'അതല്ല, എന്റെ അമ്മ ഒരു നഴ്സാണ്. കഴിഞ്ഞ ആഴ്ച അമ്മയോടൊപ്പം ഞാൻ ആശുപത്രിയിൽ പോയിരുന്നു. അവിടെ എന്റെ പ്രായത്തിലുള്ള ഒരു കുട്ടിയെ കാണാനിടയായി. കുറച്ചു നേരം സംസാരിച്ചപ്പോൾ തന്നെ ഞങ്ങൾ അടുത്ത കൂട്ടുകാരായി. തന്റെ ഭാവിസ്വപ്നങ്ങളെപ്പറ്റി അവൾ എന്നോട് കുറെനേരം സംസാരിച്ചു. അക്കാര്യം എന്റെ അമ്മയോട് പറഞ്ഞപ്പോൾ അമ്മ വിഷമത്തോടെ പറഞ്ഞു. 'ആ കുട്ടിയ്ക്ക് മാരകമായ ക്യാൻസറാണ്. ശരിയായ ചികിത്സ നൽകാൻ അച്ഛനും അമ്മയ്ക്കും കഴിവില്ല. ഏതെങ്കിലും വലിയ ആശുപത്രിയിൽ കൊണ്ടുപോയി വിദഗ്ദ്ധ ചികിത്സ നൽകിയില്ലെങ്കിൽ അവൾ അധികകാലം ജീവിച്ചിരിക്കില്ല." അവളുടെ നിഷ്‌കളങ്കമായ മുഖം, ഭാവിയെക്കുറിച്ചുള്ള അവളുടെ കൊച്ചുകൊച്ചു പ്രതീക്ഷകൾ, തന്റെ രോഗം അധികം താമസിയാതെ മാറുമെന്ന വിശ്വാസം, ഇതൊന്നും തന്നെ എനിക്കു മറക്കാൻ കഴിയുന്നില്ല. ഈ സമ്മാനത്തുക കൊണ്ട് അവൾക്കു മികച്ച ചികിത്സ നൽകാൻ എനിക്കു കഴിയും. മരണത്തിൽ നിന്ന് ആ കുട്ടിയെ വീണ്ടെടുക്കാൻ കഴിഞ്ഞാൽ അതായിരിക്കും എന്റെ യഥാർത്ഥ വിജയം.' ഇതു കേട്ട മത്സരത്തിന്റെ സംഘാടകർ അപ്പോൾ തന്നെ സമ്മാനത്തുക കൈമാറാൻ തയാറാണെന്ന് അറിയിച്ചു.
അനന്തമായ ശക്തിയും സ്‌നേഹവും നമ്മുടെ ഉള്ളിലുണ്ട്. എന്നാൽ അതു പാഴായിപ്പോകാതിരിക്കണമെങ്കിൽ നല്ല കർമ്മങ്ങളിലൂടെ അതു ലോകത്തിനു നൽകണം. കരുണാർദ്രമായ ഹൃദയമുള്ളവർ മറ്റുള്ളവർക്ക് സുഖവും സന്തോഷവും പകരുന്നു. അവരുമായി സമ്പർക്കപ്പെടുന്നവർക്കെല്ലാം അവർ പ്രചോദനമായിത്തീരുകയും ചെയ്യുന്നു. പുതിയ വർഷത്തിൽ നമുക്കൊരു പ്രതിജ്ഞയെടുക്കാം. ഓരോ ദിവസവും മറ്റുള്ളവർക്ക് സന്തോഷമോ ആശ്വാസമോ നൽകുന്ന ഒരു പ്രവൃത്തിയെങ്കിലും ചെയ്യാതെ ഉറങ്ങാൻ പോവില്ല എന്ന്. വലിയ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞില്ലെങ്കിലും സാരമില്ല. കാരുണ്യത്തോടെയുള്ള ഒരു വാക്ക്, സ്‌നേഹത്തോടെയുള്ള ഒരു പുഞ്ചിരി, മറ്റുള്ളവരുടെ ദുഃഖം ക്ഷമയോടെ കേൾക്കാനുള്ള ഒരു മനസ് അത്രയെങ്കിലും നമ്മളിൽ ഉണ്ടായാൽ അതുതന്നെ ധാരാളം. ആ കാരുണ്യ പ്രവൃത്തി നമ്മളിലും സന്തോഷവും സംതൃപ്തിയും നിറയ്ക്കും.