
റിയാദ്: തൊഴിൽ, താമസം, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി എടുത്ത് സൗദി. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധനാ നടപടികൾ തുടരുകയാണ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമലംഘകരായ 9,461 പ്രവാസികളെ നാടുകടത്തി. ഈ മാസം 12 മുതൽ 18 വരെ 20,159ത്തോളം നിയമലംഘകരാണ് പിടിയിലായത്.
സുരക്ഷാസേനയുടെ വിവിധ യൂണിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ സംയുക്ത പരിശോധനയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് ഇവരെ പിടികൂടിയത്. ഇതിൽ 11,302 പേർ ഇഖാമ പുതുക്കാതെയും മറ്റും താമസനിയമം ലംഘിച്ചവരാണ്. 5,652 പേർ അതിർത്തി സുരക്ഷാ ലംഘിച്ചവർ. 3,205പേർ തൊഴിൽ നിയമലംഘകരാണ്. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1.861 പേർ അറസ്റ്റിലായി.
ഇതി. 65ശതമാനവും ഇത്യോപ്യൻ പൗരന്മാരാണ്. 33 ശതമാനം യമനികളും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അനധികൃതമായി രാജ്യത്തിന് പുറത്തുകടക്കാൻ ശ്രമിക്കുന്നതിനിടെ 112 പേർ അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാനിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 17 പേർ വേറെയും പിടിയിലായിട്ടുണ്ട്. നിലവിൽ നിയമനടപടികൾ നേരിടുന്ന 29,030 പേരാണ്. ഇതിൽ 2,619 സ്ത്രീകളുണ്ട്. പിടിക്കപ്പെട്ട വിദേശികളിൽ 20,337 പേരെ അവരുടെ യാത്രരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തു.