kripesh

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയ കേസിൽ എറണാകുളം സിബിഐ കോടതി ഈ മാസം 28ന് വിധി പറയും. മുൻ എംഎൽഎയും സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ വി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം ഉദുമ മുൻ ഏരിയ സെക്രട്ടറിയുമായ കെ മണികണ്ഠൻ, പെരിയ മുൻ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്‌ണൻ, പാക്കം മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളി തുടങ്ങി 24പേരാണ് പ്രതിപ്പട്ടികയിലുള്ളത്.


കേസിൽ 270 സാക്ഷികളുണ്ടായിരുന്നു. പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. കെവി കുഞ്ഞിരാമൻ 20-ാം പ്രതിയാണ്. പ്രതികളായ 14പേരെ ക്രൈംബ്രാഞ്ചും പത്തുപേരെ സിബിഐയുമാണ് അറസ്റ്റ് ചെയ്‌തത്. 2019 ഫെബ്രുവരി 17നാണ് പെരിയയിൽ ഇരട്ടക്കൊലപാതകം നടന്നത്. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസാണിത്. പിന്നീട് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശരത് ലാലിന്റെയും കൃപേഷിന്റെയും ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചു.

ഇതോടെ ഹൈക്കോടതി ക്രൈം ബ്രാഞ്ചിന്റെ കുറ്റപത്രം റദ്ദ് ചെയ്‌ത് സിബിഐ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ, സിബിഐ അന്വേഷണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ശരിവച്ച് ഡിവിഷൻ ബെഞ്ച് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം നിലനിർത്തുകയും ചെയ്‌തിരുന്നു.