
മമ്മൂട്ടി എന്ന താരത്തിന്റെ തിരിച്ചുവരവിന് കളമൊരുക്കിയ ചിത്രമാണ് ന്യൂഡൽഹി. തുടർച്ചയായ പരാജയങ്ങൾക്ക് ശേഷം വന്ന ന്യൂഡൽഹി ഇൻഡസ്ട്രി ഹിറ്റായി മാറുകയായിരുന്നു. എന്നാൽ അക്കാലഘട്ടത്തിലെ ആറോളം ചിത്രങ്ങളുടെ പരാജയം മമ്മൂട്ടിയെ വ്യക്തിപരമായി തളർത്തിയിരുന്നു എന്ന് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് മമ്മൂട്ടിയുടെ സഹോദരനും നടനുമായ ഇബ്രാഹിം കുട്ടിയുടെ പ്രതികരണം ശ്രദ്ധേയമാണ്.
''അന്ന് പരാജയപ്പെട്ടു എന്ന് പറയുന്ന സിനിമകൾ വീണ്ടും എടുത്തുകണ്ടാൽ അതത്ര മോശം സിനിമകളൊന്നും ആയിരുന്നില്ല. വീണ്ടും, ന്യായവിധി, പൂവിന് പുതിയ പൂന്തെന്നൽ, സായംസന്ധ്യ, ഗീതം, ആളൊരുങ്ങി അരങ്ങൊരുങ്ങി, അതിനുമപ്പുറം, ഇങ്ങനെയുള്ള കുറേ സിനിമകളാണ് ആ കാലത്ത് വന്നത്. ഇച്ചാക്കായുടെ ഓരോ കാലഘട്ടത്തിലെ സിനിമകളും നമുക്കറിയാം. അതൊന്നും മോശം സിനിമകളോ മോശം സംവിധായകരോ ആയിരുന്നില്ല. ഇന്ന് സോഷ്യൽ മീഡിയ ചെയ്യുന്ന രീതിയായിരുന്നു അന്ന് പ്രിന്റ് മീഡിയയുടേത്. ജനങ്ങളിൽ നിന്ന് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
സിനിമ പരാജയമാണെന്ന് കരുതി ഇച്ചാക്ക വീട്ടിൽ വന്ന് വിഷമിച്ചിട്ടൊന്നുമില്ല. മമ്മൂട്ടി കരഞ്ഞു എന്നൊക്കെ പലരും പറഞ്ഞു. പക്ഷേ, നമ്മുടെ മുമ്പിലൊന്നും ഒരു വിഷമവും മൂപ്പർ കാണിച്ചിട്ടില്ല. സിനിമ പരാജയമാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. ഇപ്പോൾ പോലും മമ്മൂട്ടിയുടെ ഏതു സിനിമ വന്നാലും ഞങ്ങൾക്ക് ടെൻഷനുണ്ട്. അന്നും ഇന്നും അങ്ങനെ തന്നെയാണ്.