sheikh-haseena

ന്യൂഡല്‍ഹി/ ധാക്ക: വിദ്യാര്‍ത്ഥി പ്രക്‌ഷോഭത്തിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ഇന്ത്യയിലേക്ക് കടന്ന മുന്‍ പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയെ കൈമാറണമെന്ന് ബംഗ്ലാദേശ്. ഔദ്യോഗികമായി നയതന്ത്രതലത്തിലാണ് ബംഗ്ലാദേശ് ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇടക്കാല സര്‍ക്കാര്‍ ആണ് ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെട്ടത്. 16 വര്‍ഷം നീണ്ട ഭരണത്തിനൊടുവിലാണ് ഷേയ്ഖ് സഹീന ഓഗസ്റ്റില്‍ രാജ്യം വിട്ടത്.

ഇന്ത്യയിലെത്തിയ അവര്‍ ഇവിടെ നിന്ന് ബ്രിട്ടനിലേക്ക് പോകുമെന്നാണ് അഭ്യൂഹങ്ങളുണ്ടായിരുന്നതെങ്കിലും ന്യൂഡല്‍ഹിയില്‍ തുടരുകയാണ്. കനത്ത സുരക്ഷയാണ് കേന്ദ്ര സര്‍ക്കാര്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിക്ക് ഒരുക്കിയിരിക്കുന്നതെന്നാണ് ദേശീയ മാദ്ധ്യമങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്.

ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ ക്രൈംസ് ട്രൈബ്യൂണല്‍ (ഐസിടി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തിലാണിപ്പോള്‍ ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ബംഗ്ലാദേശ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഷെയ്ഖ് ഹസീനയ്ക്കും കൂടെയുണ്ടായിരുന്ന മന്ത്രിമാര്‍ക്കും മുതിര്‍ന്ന ഉപദേഷ്ടാക്കള്‍ക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരേ ഐസിടി വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. 77കാരിയായ ഹസീനയ്ക്കെതിരേ കൂട്ടക്കൊലയാണ് ചുമത്തിയിരിക്കുന്നത്.


ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ കുറ്റവാളികളെ കൈമാറല്‍ കരാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷെയ്ഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് ഇപ്പോള്‍ ബംഗ്ലാദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞാഴ്ച്ച ഇന്ത്യയുടെ വിദേശ സെക്രട്ടറി വിക്രം മിസ്രി ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണവുമായി ബന്ധപ്പെട്ട ആശങ്ക ഇടക്കാല സര്‍ക്കാരിനെ അറിയിച്ചിരുന്നു. അതേസമയം ഹസീനയെ വിട്ടുനല്‍കണണെന്ന ബംഗ്ലാദേശിന്റെ ആവശ്യത്തോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.