channel

ന്യൂഡല്‍ഹി: 2019 മുതല്‍ 2024 വരെയുള്ള കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് 47 ടിവി ചാനലുകളുടെ ലൈസന്‍സ്. കേന്ദ്ര വാര്‍ത്താവിതരണ പ്രകേഷപണ മന്ത്രാലയം 34 ചാനലുകളുടെ ലൈസന്‍സ് അപേക്ഷ നിരസിക്കുകയും ചെയ്തു. രാജ്യസഭയില്‍ സഹമന്ത്രി എല്‍ മുരുഗനാണ് ഇക്കാര്യം അറിയിച്ചത്. കേരളത്തില്‍ നിന്നുള്ള വി ശിവദാസന്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. 2020-21 കാലയളവിലാണ് ഏറ്റവും അധികം ചാനലുകളുടെ ലൈസന്‍സ് റദ്ദാക്കിയത്.

അതേസമയം, 269 ചാനലുകളുടെ ലൈസന്‍സ് പുതുക്കി നല്‍കുകയും 110 ചാനലുകളുടെ അപേക്ഷ അംഗീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 18 ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ ബ്ലോക്ക് ചെയ്തതായും സഹമന്ത്രി ലോക്സഭയില്‍ പറഞ്ഞു. അശ്ലീല ഉള്ളടക്കം പ്രസിദ്ധീകരിച്ചതിലാണ് നടപടി. ശിവസേന എം.പി അനില്‍ ദേശായിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ഇന്ത്യയുടെ പരമാധികാരം, അഖണ്ഡത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവയ്ക്ക് തടസം സൃഷ്ടിക്കുന്ന ഉള്ളടക്കങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനും തടസപ്പെടുത്താനും നിര്‍ദേശം നല്‍കാനും നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നുണ്ടെന്നും എല്‍. മുരുഗന്‍ പറഞ്ഞു. 2021ലെ ഐ.ടി നിയമം ഉദ്ധരിച്ചായിരുന്നു മന്ത്രിയുടെ പരാമര്‍ശം. 2022ല്‍ രാജ്യത്തെ 80ലധികം ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളും 23 ന്യൂസ് വെബ്സൈറ്റുകളും കേന്ദ്ര സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തിരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ വിവിധ സ്ഥാപനങ്ങളുടെ ലൈസന്‍സ് താത്കാലികമായി കേന്ദ്രം റദ്ദാക്കുകയും ചെയ്തിരുന്നു. ചാനലുകള്‍ക്കും മറ്റ് മാദ്ധ്യമങ്ങള്‍ക്കും അനുമതി നല്‍കുന്ന പ്രക്രിയ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലാകുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ശിവദാസന്‍ എം.പി പറഞ്ഞു. ലൈസന്‍സ് റദ്ദാക്കുമോയെന്ന ഭയത്താല്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്നതില്‍ നിന്ന് മാദ്ധ്യമങ്ങള്‍ വിട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.