
  കൊച്ചി: തൃക്കാക്കരയിൽ എൻ.സി.സി ക്യാമ്പിൽ പങ്കെടുത്ത 100 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ എറണാകുളം മെഡിക്കൽ കോളേജുൾപ്പെടെയുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തൃക്കാക്കര കെ.എം.എം കോളേജിന്റെയും കൊച്ചിൻ പബ്ലിക്ക് സ്കൂളിന്റെയും കോമ്പൗണ്ടിൽ വെള്ളിയാഴ്ച ആരംഭിച്ച ക്യാമ്പിലാണ് സംഭവം. 
വിവരമറിഞ്ഞെത്തിയ രക്ഷിതാക്കളെ ക്യാമ്പിൽ കയറ്റാതെ ഗേറ്റുകൾ പൂട്ടിയതും ലൈറ്റുകൾ ഓഫാക്കിയതും വിവരങ്ങൾ നൽകാത്തതും വലിയ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് രാത്രി 11 മണിയോടെ രക്ഷാകർത്താക്കൾ ഗേറ്റുകൾ തകർത്ത് അകത്ത് കയറിയത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. തൃക്കാക്കര എ.സി.പി. പി.വി. ബേബിയുടെ നേതൃത്വത്തിൽ പൊലീസ് സംഘമെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്. സംഭവത്തെ തുടർന്ന് ക്യാമ്പ് അവസാനിപ്പിച്ചു.
ഒമ്പതാം ക്ലാസ് മുതൽ കോളേജ് തലം വരെയുള്ള ജില്ലയിലെ 21കേരള ബറ്റാലിയനിലെ 600 കുട്ടികളാണ് ക്യാമ്പിലുണ്ടായിരുന്നത്. 200 പേർ വിദ്യാർത്ഥിനികളാണ്. ഇന്നലെ വൈകിട്ട് ഛർദിയെ തുടർന്നാണ് കുട്ടികളെ ആശുപത്രിയിൽ കൊണ്ടുപോയത്. 75ലധികം പേരെ മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചത്. ബാക്കിയുള്ളവർ സൺറൈസ്, ബി ആൻഡ് ബി ആശുപത്രികളിലാണ്. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്. രാത്രി തന്നെ ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ കുട്ടികൾക്ക് ഭക്ഷണം തയ്യാറാക്കിയ കോളേജിലെ പാചകശാല പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു.
എൻ.സി.സി. ഓഫീസർമാർ രക്ഷിതാക്കളോടും പൊലീസിനോടും സംസാരിക്കാൻ തയ്യാറായില്ല. സീനിയർ എൻ.സി.സി. വിദ്യാർത്ഥികളാണ് പ്രശ്നമുണ്ടായപ്പോൾ ഇടപെട്ടുകൊണ്ടിരുന്നത്. ക്യാമ്പ് തുടങ്ങിയ അന്ന് തന്നെ കുട്ടികളുടെയെല്ലാം മൊബൈൽ ഫോണുകൾ അധികൃതർ വാങ്ങി വച്ചിരുന്നു. ഭക്ഷണവും വെള്ളവും മോശമാണെന്ന് പരാതി പറഞ്ഞപ്പോൾ അധികൃതർ ഗൗനിച്ചില്ലെന്ന് കുട്ടികൾ പരാതിപ്പെട്ടു.