
തിരുവനന്തപുരം : കോവളത്ത് സി.പി.എം ദില്ലാ സമ്മേളന വേദിക്കരികെ യുവാവിിന്റെ ആത്മഹത്യാ ശ്രമം. വിഴിഞ്ഞം തോട്ടരികത്ത് വീട്ടിൽ രതീഷാണ് (43) സ്വയം തീ കൊളുത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ സി.പി.എം പ്രവർത്തകനായ അരവിന്ദ് സൂരിയുടെ കൈയ്ക്ക് പൊള്ളലേറ്റു.. 40 ശതമാനം പൊള്ളലേറ്റ രതീഷിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മദ്യലഹരിയിലായിരുന്നു ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയതിനു പിന്നാലെ കലാപരിപാടി നടന്ന വേദിക്കരികിൽ ഇന്നലെ രാത്രി 10.15നായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന യുവാവ് രണ്ട് തവണ വേദിയിൽ കയറാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ തടഞ്ഞു. തുടർന്ന് പ്രവർത്തകർ ചേർന്ന് ഇയാളെ വേദിയുടെ ഇടതു വശത്തേക്ക് മാറ്റി. അവിടെ കസേരയിലിരുന്ന യുവാവ് കൈയിൽ കരുതിയിരുന്ന പെട്രോൾ ശരീരത്തിലൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളുടെ ഭാര്യയും മക്കളും സമീപത്തിരുന്ന് കലാപരിപാടി കാണുന്നുണ്ടായിരുന്നു.
തീ പടരുന്നതു കണ്ടതോടെ സി.പി.എം പ്രവർത്തകർ ഓടിയെത്തി ചാക്കും ടാർപോളിനുമുപയോഗിച്ച് രതീഷിനെ രക്ഷിക്കുകയായിരുന്നു. ഉടൻ വിഴിഞ്ഞം പൊലീസെത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ ആംബുലൻസിൽ കയറ്റിയെങ്കിലും രതീഷ് തയ്യാറായില്ല. വാഹനത്തിന്റെ ഡോർ തുറന്ന് രണ്ട് തവണ ഇയാൾ പുറത്തിറങ്ങി. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ചാണ് രതീഷിനെ വാഹനത്തിൽ കയറ്റിയത്. ഇയാളുടെ ഭാര്യയെയും മക്കളെയും ഒപ്പം കൊണ്ടുപോയി. രതീഷിന്റെ കുടുംബം സി.പി.എം അനുഭാവികളായിരുന്നു. ആത്മഹത്യാ ശ്രമത്തിന്റെ കാരണം അറിയില്ലെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു.