വാഷിംഗ്ടൺ: വധശിക്ഷയ്ക്കുവേണ്ടി വാദിക്കുന്ന ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ യു.എസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട തടുകാരുടെ ശിക്ഷ ഇളവ് ചെയ്ത് പ്രസിഡന്റ് ജോ ബൈഡൻ. 40 പേരിൽ 37 പേരുടെ ശിക്ഷയാണ് ജീവപര്യന്തമായി ഇളവ് ചെയ്തത്. 1500 പേർക്ക് ജയിൽശിക്ഷ ഇളവുചെയ്ത് രണ്ടാഴ്ച മുൻപ് ഉത്തരവ് ഇറക്കിയിരുന്നു. പിന്നാലെയാണ് വധശിക്ഷയിലും ഇളവ്. ബൈഡന്റെ പ്രഖ്യാപനം. പൊലീസുകാരെയും പട്ടാളക്കാരെയും കൊന്നവരും ലഹരിമരുന്ന് ഇടപാട് നടത്തിയവരും ബാങ്ക് കൊള്ള ചെയ്തവരുമെല്ലാം ശിക്ഷാ ഇളവ് ലഭിച്ചവരുടെ കൂട്ടത്തിലുണ്ട്. എന്നാൽ 3 പേരെ പട്ടികയിൽ നിന്ന് ഒഴുവാക്കി. സൗത്ത് കരോലൈനയിലെ പള്ളിയിൽ ആഫ്രിക്കൻ വംശജരായ ഒമ്പതുപേരെ കൊന്ന ഡിലൻ റൂഫ്, ബോസ്റ്റൺ മാരത്തണിനിടെ സ്ഫോടനം നടത്തിയ ഡ്ഷോഖർ സരനേയ്, പിറ്റ്സ്ബർഗിലെ സിനഗോഗിൽ 11 പേരെ വെടിവെച്ചുകൊന്ന റോബർട്ട് ബവേഴ്സ് എന്നിവരെ ശിക്ഷായിളവിൽ നിന്ന് ഒഴിവാക്കി.
ബൈഡൻ സർക്കാരിന്റെ കാലത്ത് വധശിക്ഷകളൊന്നും നടപ്പാക്കിയിട്ടില്ല. 2021 ജനുവരി 20ന് അധികാരമേറ്റ ബൈഡൻ സർക്കാർ അക്കൊല്ലം തന്നെ വധശിക്ഷയ്ക്ക് മൊറട്ടോറിയം ഏർപ്പെടുത്തിയിരുന്നു. അതേസമയം, വധശിക്ഷ കൂടുതൽ വിപുലമാക്കണമെന്ന പക്ഷക്കാരനാണ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മനുഷ്യക്കടത്തുകാർക്കും മയക്കുമരുന്ന് വിൽപ്പനക്കാർക്കും വധശിക്ഷ നൽകുമെന്ന് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ അദ്ദേഹം വാഗ്ദാനംചെയ്തിരുന്നു.
13 വധശിക്ഷ
ട്രംപിന്റെ ഒന്നാം ഭരണകാലത്ത് 13 വധശിക്ഷകളാണ് നടപ്പാക്കിയത്. ആധുനിക യു.എസിന്റെ ചരിത്രത്തിൽ ഒരു പ്രസിഡന്റും ഇത്രയധികം വധശിക്ഷ നടപ്പാക്കിയിട്ടില്ല. 2003-നുശേഷം ഫെഡറൽ സർക്കാർ വധശിക്ഷ നടപ്പാക്കിയതും ട്രംപിന്റെ കാലത്താണ്. അതേസമയം, ബൈഡന്റെ ഭരണകാലത്ത് പല സംസ്ഥാനങ്ങൾ അവയുടെ അധികാരമുപയോഗിച്ച് വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ഏതാനും ദിവസംമുമ്പാണ് ഇൻഡ്യാന സംസ്ഥാനം 15 വർഷത്തിനുേശഷമുള്ള ആദ്യ വധശിക്ഷ നടപ്പാക്കിയത്.