dog

ആലപ്പുഴ: തെരുവുനായയുടെ ആക്രമണത്തില്‍ വയോധികയ്ക്ക് ദാരുണാന്ത്യം. ആലപ്പുഴ ആറാട്ടുപുഴയിലാണ് സംഭവം. തകഴി അരയന്‍ചിറ സ്വദേശിയായ കാര്‍ത്ത്യായനി (81) ആണ് മരിച്ചത്. മകന്‍ പ്രകാശന്റെ വീട്ടില്‍ ക്രിസ്മസ് ആഘോഷിക്കാന്‍ എത്തിയതായിരുന്നു അമ്മ കാര്‍ത്ത്യായനി. കായംകുളം വലിയഴീക്കല്‍ അഴീക്കോടന്‍ നഗറില്‍ മകന്‍ പ്രകാശന്റെ വീട്ടിലെ ചായ്പില്‍ വച്ചാണ് ഇന്നലെ വൈകിട്ട് നായ്ക്കള്‍ ആക്രമിച്ചത്. മുഖമാകെ കടിച്ചുപറിച്ച നിലയിലായിരുന്നു.

സംഭവസമയം കാര്‍ത്യായനി വീട്ടില്‍ തനിച്ചായിരുന്നു. കോട്ടയത്ത് പഠിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാന്‍ പോയിരുന്ന പ്രകാശനും ഭാര്യ ജൂലിയയും വൈകിട്ട് നാലരയോടെ മടങ്ങിയെത്തിയപ്പോഴാണ് മുഖത്താകെ പരിക്കുമായി അബോധാവസ്ഥയില്‍ കാര്‍ത്യായനിയെ കണ്ടത്. കായംകുളം താലൂക്ക് ആശുപത്രിയിലും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുഖത്ത് ചോരപ്പാടുകളുമായി ഏതാനും നായ്ക്കളെ പ്രദേശത്ത് കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. നടക്കാന്‍ ബുദ്ധിമുട്ടുള്ള കാര്‍ത്യായനിക്ക് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ വന്നതാണെന്ന് കരുതുന്നു. സമീപവാസികളും വലിയ ശബ്ദങ്ങള്‍ കേട്ടിരുന്നില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.

കാര്‍ത്യായനിയുടെ ഭര്‍ത്താവ് ശ്രീധരന്‍ 20 വര്‍ഷം മുമ്പ് മരിച്ചു. തകഴിയിലെ കുടുംബവീട് വാടകയ്ക്ക് കൊടുത്ത ശേഷം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മക്കളുടെ വീടുകളില്‍ മാറിമാറി താമസിച്ചുവരികയായിരുന്നു കാര്‍ത്യായനി. മൂന്നുമാസം മുമ്പാണ് ഇളയമകനായ പ്രകാശന്റെ വീട്ടിലെത്തിയത്. കൊല്ലത്ത് സ്വകാര്യ എന്‍ജിനിയറിംഗ് കോളേജിലെ ജീവനക്കാരനാണ് പ്രകാശന്‍.

മറ്റു മക്കള്‍ : പരേതനായ സുകുമാരന്‍, നന്ദഗോപന്‍, പങ്കജാക്ഷന്‍, സന്തോഷ്. മറ്റ് മരുമക്കള്‍: പെണ്ണമ്മ, തങ്കച്ചി,ദീപ, അജിത. പോസ്റ്റുമോര്‍ട്ടത്തിനുശേഷം തകഴിയിലെ വീട്ടുവളപ്പില്‍ ഇന്ന് സംസ്‌കാരം നടക്കും.