governor

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മാറ്റം. ബിഹാറിലേക്കാണ് ആരിഫ് മുഹമ്മദ് ഖാനെ മാറ്റിയിരിക്കുന്നത്. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരള ഗവര്‍ണറായി ചുമതലയേല്‍ക്കും. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിന് ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി അവസാനിച്ചുവെങ്കിലും നീട്ടി നല്‍കിയിരുന്നു. ഗോവയില്‍ നിന്നുള്ള ബിജെപിയുടെ മുതിര്‍ന്ന നേതാവാണ് രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍. ഗോവ നിയമസഭാ സ്പീക്കര്‍, പാര്‍ട്ടിയുടെ ഗോവ സംസ്ഥാന അദ്ധ്യക്ഷന്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.

അതേസമയം, സംസ്ഥാന സര്‍ക്കാരുമായി വിവിധ വിഷയങ്ങളില്‍ പോര് തുടരുന്നതിനിടെ അപ്രതീക്ഷിതമായിട്ടാണ് ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാനത്തെ ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. യൂണിവേഴ്‌സിറ്റി നിയമനങ്ങളില്‍ ഉള്‍പ്പെടെ സംസ്ഥാനവുമായി നിയമപോരാട്ടത്തിലേക്ക് വരെ കാര്യങ്ങള്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംഘടിപ്പിച്ച ക്രിസ്മസ് വിരുന്നിന് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തിരുന്നില്ല.

ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയെ മണിപ്പൂരിന്റെ ഗവര്‍ണറായി നിയമിച്ചും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയെ മണിപ്പൂരിന്റെ ഗവര്‍ണറായി നിയമിച്ചും ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. മിസോറാം ഗവര്‍ണര്‍ ഡോ. ഹരി ബാബുവിനെ ഒഡിഷ ഗവര്‍ണറായി നിയമിച്ചു. ജനറല്‍ വിജയ് കുമാര്‍ സിങ്ങ് മിസോറാം ഗവര്‍ണറാവും.

ഗോവ സ്വദേശിയായ അര്‍ലേകര്‍ മുമ്പ് ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനം പരിസ്ഥിതി മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ മുതല്‍ ആര്‍എസ്എസ് അനുഭാവിയായ അര്‍ലേകര്‍ 1989ലാണ് ബിജെപിയില്‍ ചേര്‍ന്നത്. കാലങ്ങളായി ഗോവയിലെ ബിജെപിയിലെ പ്രധാന നേതാക്കളിലൊരാളാണ്. ഗോവ നിയമസഭയെ ഇന്ത്യയിലെ ആദ്യ പേപ്പര്‍ രഹിത നിയമസഭയാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് അദ്ദേഹമായിരുന്നു. 2015ല്‍ വനം പരിസ്ഥിതി മന്ത്രിയായും പ്രവര്‍ത്തിച്ചു. 2021 ജൂലൈ 6നാണ് അദ്ദഹം ഹിമാചല്‍ പ്രദേശ് ഗവര്‍ണറായത്.