flight

ടോക്കിയോ: സൈബർ ആക്രമണം ഉണ്ടായതിനെ തുടർന്ന് ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ പുറപ്പെടാൻ വൈകിയേക്കുമെന്ന് ജപ്പാൻ എയർലൈൻസ്. ഇന്ന് രാവിലെയാണ് വിമാനക്കമ്പനി പ്രസ്‌താവന പുറത്തുവിട്ടത്. സൈബർ ആക്രമണത്തെ തുടർന്ന് ടിക്കറ്റ് വിൽപ്പനയും താൽക്കാലികമായി നിർത്തിവച്ചു.

എക്‌സിലൂടെയാണ് ജപ്പാൻ എയർലൈൻസ് പ്രസ്‌താവന പുറപ്പെടുവിച്ചത്. ഇന്ന് രാവിലെ 7.24നാണ് എയർലൈൻസിനെയും ഉപഭോക്താക്കളെയും ബന്ധിപ്പിക്കുന്ന ഒരു സിസ്റ്റത്തിൽ തകരാറുള്ളതായി റിപ്പോർട്ട് ചെയ്‌തത്. ഇതോടെ വിമാനം പുറപ്പെടുന്ന സമയം ഉൾപ്പടെ വൈകാൻ സാദ്ധ്യതയുണ്ടെന്നും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നുവെന്നും ജപ്പാൻ എയർലൈൻസ് അറിയിച്ചു. ഫ്ലൈറ്റുകൾ പുനഃസ്ഥാപിക്കുമ്പോൾ യാത്രക്കാരെ അറിയിക്കുമെന്നും പ്രസ്‌താവനയിൽ വിമാനക്കമ്പനി കുറിച്ചു.

പിന്നീട് 8.56ന് കമ്പനി വീണ്ടും എക്‌സിലൊരു പോസ്റ്റിട്ടു. അതിലാണ് സിസ്റ്റം തകരാറാകാൻ കാരണം സൈബർ ആക്രമണമാണെന്ന് അറിയിച്ചത്. ഇതിനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും തകരാർ പരിഹരിക്കാത്തതിനാൽ ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവച്ചതായും കമ്പനി അറിയിച്ചു. ഇന്ന് പുറപ്പെടാനിരുന്ന ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളും താൽക്കാലികമായി നിർത്തിവച്ചു.

1951 ഓഗസ്റ്റ് ഒന്നിനാണ് ജപ്പാൻ എയർലൈൻസ് സ്ഥാപിതമായത്. ആദ്യം സ്വകാര്യ കമ്പനിയാണ് പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ഇതിനെ സർക്കാ‌ർ ഏറ്റെടുക്കുകയായിരുന്നു. 1987ൽ എയർലൈൻ വീണ്ടും പൂർണമായും സ്വകാര്യവൽക്കരിക്കപ്പെട്ടു. ടോക്കിയോയിലെ നരിറ്റ, ഹനേഡ വിമാനത്താവളങ്ങളിലും ഒസാക്കയിലെ കൻസായി, ഇറ്റാമി വിമാനത്താവളങ്ങളിലുമാണ് ജപ്പാൻ എയർലൈൻസിന്റെ പ്രധാന കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്.