
മോസ്‌കോ: കസാഖിസ്ഥാനിലുണ്ടായ വിമാനാപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്. രക്ഷപ്പെട്ടവരിൽ ഒരാൾ പകർത്തിയ ഞെട്ടിപ്പിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിന്റെ ഓരോ ഭാഗങ്ങളായി തകരാറിലാവുന്നതും ഒടുവിൽ തകർന്നുവീണ വിമാനത്തിനുള്ളിൽ യാത്രക്കാർ ചിതറിക്കിടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
അപകടത്തിന് മുമ്പുള്ള അവസാന നിമിഷങ്ങളെല്ലാം ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ആദ്യം വിമാനത്തിന്റെ ക്യാബിൻ ആണ് വീഡിയോയിൽ കാണുന്നത്. വിമാനം കുത്തനെ ഇറങ്ങുമ്പോൾ 'അല്ലാഹു അക്ബർ' എന്ന് വീഡിയോ എടുക്കുന്ന യാത്രക്കാരൻ പറയുന്നുണ്ട്. മഞ്ഞ നിറത്തിലുള്ള ഓക്‌സിജൻ മാസ്‌കുകൾ, പരിഭ്രാന്തരായി നിലവിളിക്കുന്ന യാത്രക്കാർ തുടങ്ങിയ കഴ്‌ചകൾ വീഡിയോയിലുണ്ട്. സീറ്റ് ബെൽറ്റ് ധരിക്കാൻ ക്യാബിൻ ക്രൂ നിർദേശം നൽകുന്നതും കേൾക്കാം. വിമാനം തകർന്ന ശേഷം പരിക്കേറ്റ് തറയിൽ ചിതറിക്കിടക്കുന്ന യാത്രക്കാർ സഹായത്തിനായി നിലവിളിക്കുന്നതും വീഡിയോയിൽ കേൾക്കാം. ഒരാളുടെ തലയിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നു.
The final moments of the Azerbaijan Airlines plane before its crash in Kazakhstan were captured by a passenger onboard.
— Clash Report (@clashreport) December 25, 2024
Aftermath also included in the footage. pic.twitter.com/nCRozjdoUY
ഇന്നലെ ഉച്ചയോടെയാണ് കസാഖിസ്ഥാനിലെ അക്‌തൗവിൽ 38 പേരുടെ മരണത്തിനിടയാക്കിയ അസർബൈജാൻ എയർലൈൻസ് വിമാനാപകടം ഉണ്ടായത്. 67പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 29പേർ രക്ഷപ്പെട്ടു. അസർബൈജാനിലെ ബാക്കുവിൽ നിന്ന് പറന്നുയർന്ന് വടക്കൻ കോക്കസസിലെ റഷ്യൻ നഗരമായ ഗ്രോസ്‌നിയിലേക്ക് പോവുകയായിരുന്നു എംബ്രയർ 190 എന്ന വിമാനം. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെങ്കിലും, പക്ഷി ഇടിച്ചതിനെത്തുടർന്ന് വിമാനം അക്‌തൗവിലേക്ക് വഴിതിരിച്ചുവിട്ടതായാണ് റഷ്യയുടെ ഏവിയേഷൻ വാച്ച്‌ഡോഗ് റിപ്പോർട്ട് ചെയ്‌തത്.