
അസ്‌താന: ഇന്നലെ ഉച്ചയ്‌ക്കാണ് അസർബൈജാൻ എയർലൈൻസിന്റെ വിമാനം തകർന്നുവീണത്. 38പേർ മരിച്ച ദാരുണ സംഭവത്തിന് സാക്ഷിയായി ഒരു മലയാളി. കാഞ്ഞിരപ്പള്ളി മണിമല സ്വദേശി ജിൻസ് മഞ്ഞക്കലാണത്. അദ്ദേഹം ജോലി ചെയ്യുന്ന ഹോട്ടലിന് സമീപമാണ് വിമാനം തകർന്ന് വീണത്. ഒരു ഓൺലൈൻ മാദ്ധ്യമത്തോടാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവച്ചത്.
'ജോലി സ്ഥലത്തേക്ക് വാഹനത്തിൽ പോകുമ്പോഴാണ് അപകടം ഉണ്ടായത് കാണുന്നത്. കൂടെയുള്ള ആളാണ് വിമാനം താഴേക്ക് പതിക്കുന്നത് ആദ്യം കണ്ടത്. ഉഗ്രശബ്‌ദം കേട്ടതോടെ വിമാനം പതിച്ച സ്ഥലത്തേക്ക് ഞങ്ങൾ ഓടി. രക്ഷാപ്രവർത്തനം നടന്ന സ്ഥലത്ത് നിയന്ത്രണമുണ്ടായിരുന്നതിനാൽ വളരെ അടുത്തേക്ക് പോകാനായില്ല. പരിക്കേറ്റ നിരവധിപേരെ ആശുപത്രിയിലേക്ക് മാറ്റുന്നത് കണ്ടു.
അക്തൗ വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായാണ് വിമാനം എത്തിയത്. എന്നാൽ, വിമാനത്താവളത്തിന് 30 കിലോമീറ്റർ അകലെയുള്ള കടൽത്തീരത്തായാണ് വിമാനം ലാൻഡ് ചെയ്‌തതും തകർന്ന് വീണതും. കടലിൽ വീണിരുന്നെങ്കിൽ അപകടം ഒഴിവാക്കാമായിരുന്നു. കടലിൽ നിന്ന് 100 മീറ്റർ മാറിയാണ് വിമാനം വീണത്. എമർജൻസി ലാൻഡിംഗിന് പൈലറ്റ് അനുമതി തേടിയെങ്കിലും വൈകിയതായി പ്രദേശവാസികൾ പറയുന്നുണ്ട്. അക്തൗവിൽ മലയാളികൾ വളരെ കുറവാണ്. അപകടശേഷം രക്തം നൽകുന്നതിനായി ആശുപത്രിയിലേക്ക് പോയിരുന്നു. കുടുംബമായിട്ടാണ് ഞാനിവിടെ താമസിച്ചിരുന്നത്. കൊവിഡ് സമയത്ത് അവർ നാട്ടിലേക്ക് വന്നു.'- ജിൻസ് പറഞ്ഞു.