
തിരുവനന്തപുരം : തലസ്ഥാനത്തെ ആദിവാസി വിഭാഗങ്ങൾക്കിടയിൽ ആത്മഹത്യ വർദ്ധിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. 2024ൽ മാത്രം ഇതുവരെ 23 ആത്മഹത്യ നടന്നുവെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ചീഫ് സെക്രട്ടറിയോടും ഡി.ജി.പിയോടും രണ്ടാഴ്ചയ്ക്കകം വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കമ്മിഷൻ നിർദ്ദേശം നൽകി.
2011നും 2022നും ഇടയിൽ പെരിങ്ങമ്മല പഞ്ചായത്തിൽ മാത്രം 138 ആത്മഹത്യ ആദിവാസികൾക്കിടയിൽ നടന്നതായി റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷൻ വാർത്താക്കുറിപ്പിൽ പറയുന്നു. മരിച്ചവരിൽ ഭൂരിഭാഗം പേരും 20നും 30നും ഇടയിൽ പ്രായമുള്ളവരാണ്. ഈ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആർ അടക്കമുള്ള വിവരങ്ങൾ സമർപ്പിക്കണമെന്നാണ് കമ്മിഷൻ കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മരിച്ചവരുടെ ബന്ധുക്കൾക്ക് സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെങ്കിൽ അക്കാര്യവും വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.