sabarimala

ശബരിമല: മണ്ഡലകാല തീർത്ഥാടനം കഴിഞ്ഞ് നടയടച്ചതോടെ വിവിധ സർക്കാർ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ അപ്പാച്ചിമേട് മുതൽ സന്നിധാനം വരെയുള്ള മേഖലയിൽ ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. 18 സെക്ടറുകളിൽ ഒരേ സമയം ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയെന്നും അപ്പാച്ചിമേട് മുതൽ സന്നിധാനം വരെ വിവിധ ടീമുകളെ നിയോഗിച്ചിട്ടുണ്ടെന്നും ഡ്യൂട്ടി മജിസ്‌ട്രേറ്റ് കൃഷ്ണകുമാർ കെ. അറിയിച്ചു.

ശുചീകരണ പ്രവർത്തനങ്ങളിൽ കൂടുതൽ പ്രാധാന്യം നൽകിയത്‌ അരവണ പ്ലാന്റും പരിസരങ്ങളും, മാളികപ്പുറം ക്ഷേത്രത്തിന് പിൻവശത്തുള്ള ഭാഗം, ആയുർവേദ ആശുപത്രിയും പരിസരങ്ങളും തുടങ്ങിയ സ്ഥലങ്ങൾക്കാണ്.

രാവിലെ 7.30ന് ആരംഭിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വിശുദ്ധി സേന, വിവിധ സന്നദ്ധ സംഘടനകളിലെ അംഗങ്ങൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തു. എല്ലാ ഡിപ്പാർട്ട്മെന്റുകളും സന്നദ്ധ സേവാ സംഘടനകളും കൈകോർത്തുകൊണ്ടാണ് വിപുലമായ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു. മകരവിളക്ക് മഹോത്സവത്തിനായി നട തുറക്കുമ്പോൾ എല്ലായിടത്തും ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.

ശരണമന്ത്രങ്ങൾ ഭക്തിസാന്ദ്രമാക്കിയ അന്തരീക്ഷത്തിൽ അയ്യപ്പവിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി നടന്ന മണ്ഡല പൂജയോടെ ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് ഇന്നലെ പരിസമാപ്തിയായി. ഉച്ചയ്ക്ക് 12നും 12.30നും മദ്ധ്യേയുള്ള മുഹൂർത്തത്തിലായിരുന്നു മണ്ഡലപൂജ.ദേവസ്വം മന്ത്രി വി.എൻ.വാസവൻ, ശബരിമല സ്പെഷ്യൽ കമ്മിഷണർ ആർ.കൃഷ്ണകുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത്, അംഗങ്ങളായ അഡ്വ. എ.അജികുമാർ, ജി.സുന്ദരേശൻ, എ.ഡി.ജി.പി എസ്.ശ്രീജിത്ത്, എ.ഡി.എം അരുൺ.എസ്.നായർ, സന്നിധാനം സ്‌പെഷ്യൽ ഓഫീസർ ബി.കൃഷ്ണകുമാർ, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു എന്നിവർ പങ്കെടുത്തു. മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് 5 ന് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. 20ന് നട അടയ്ക്കും.