ആലുവ: അനുവാദമില്ലാതെ മൊബൈൽ ഫോണിൽ യുവതിയുടെ ചിത്രം പകർത്തിയ ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശിനെ (56) ആലുവ പൊലീസ് അറസ്‌റ്റ് ചെയ്തു. യുവതിയുടെ മുത്തച്ഛന്റെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്കു താമസിക്കുന്ന ഇയാൾ വീടിനകത്തു നിന്ന യുവതിയുടെ ചിത്രം പകർത്തിയെന്നാണ് പരാതി. യുവതി മുഖ്യമന്ത്രിക്ക് പരാതി ഇ മെയിൽ ചെയ്യുകയായിരുന്നു.

ജയപ്രകാശിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തു. ജയപ്രകാശ് 2025 മേയിലാണ് വിരമിക്കുന്നത്. മലപ്പുറം സ്വദേശിയായ ജയപ്രകാശ് അഞ്ച് മാസം മുമ്പാണ് കാസർകോട് നിന്ന് ഇവിടെയെത്തിയത്. ഇയാൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ വകുപ്പുതല നടപടിയുണ്ടാകും.