
അടിമാലി: കൊപ്രാ വില വർദ്ധിച്ചതോടെ വെള്ളിച്ചെണ്ണയാട്ടി വിൽപ്പന നടത്തുന്ന മില്ലുടമകൾ പ്രതിസന്ധിയിലായി. ഓണക്കാലത്തിന് തൊട്ടു മുമ്പുവരെ 112 രൂപയായിരുന്നു ഒരു കിലോ കൊപ്രയുടെ വില. കഴിഞ്ഞ ഏതാനും മാസങ്ങൾ കൊണ്ട് 30 രൂപയിലധികം വർദ്ധിച്ച് കൊപ്രയുടെ വില 155 രൂപയായി. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വെള്ളിച്ചെണ്ണയാട്ടി വിൽപ്പന നടത്തുന്ന മില്ലുടമകൾ. കിലോയ്ക്ക് 285 രൂപയ്ക്കാണ് ആട്ടിയ വെളിച്ചെണ്ണ മില്ലുടമകൾ വിൽപ്പന നടത്തുന്നത്. ഒരു കിലോ കൊപ്രയിൽ നിന്ന് ശരാശരി 600 ഗ്രാം വെളിച്ചെണ്ണ ലഭിക്കും.
കൊപ്ര ആട്ടുന്ന ചിലവുൾപ്പെടെ പരിഗണിച്ചാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വെളിച്ചെണ്ണയാട്ടി വിൽപ്പന നടത്തുക ലാഭകരമല്ലെന്ന് മില്ലുടമകൾ പറയുന്നു. കൊപ്രയുടെ ഇപ്പോഴത്തെ വിലതുടർന്നാൽ വെളിച്ചെണ്ണയുടെ വിലയിൽ ഇനിയും വർദ്ധന വരുത്തേണ്ടതായി വരും. ഇത് വിൽപ്പനയെ ബാധിക്കും. നാളികേര ഉത്പാദനം കൂടുതലുള്ള ജില്ലകളിൽ നിന്നുമാണ് ഹൈറേഞ്ച് മേഖലയിലെ മില്ലുകളിലേക്ക് വെളിച്ചെണ്ണയാട്ടാൻ കൊപ്രയെത്തുന്നത്.
കുറഞ്ഞ വിലയിൽ പായ്ക്കറ്റ് വെളിച്ചെണ്ണ ലഭിക്കുന്നതും ആട്ടിയ വെളിച്ചെണ്ണ വിൽപ്പനക്ക് വെല്ലുവിളിയാകുന്നതായി മില്ലുടമകൾ പറയുന്നു. കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്ന വെളിച്ചെണ്ണയുടെ ഗുണമേന്മ പരിശോധിക്കുന്ന കാര്യം കൂടുതൽ കർശനമാക്കണമെന്നും മായം കലർന്നിട്ടുള്ള വെളിച്ചെണ്ണ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നുമാണ് മില്ലുടമകൾ ആവശ്യപ്പെടുന്നത്.