
ആലപ്പുഴ: ഗുരുതര ജനിതക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ തുടർ ചികിത്സയിൽ തീരുമാനം വൈകുന്നു. ഇതോടെ ആക്ഷൻ കൗൺസിൽ രൂപീകരിക്കാൻ ഒരുങ്ങുകയാണ് പ്രദേശത്തെ രാഷ്ട്രീയനേതാക്കൾ. കുഞ്ഞിന് വീണ്ടും എംആർഐ സ്കാനിംഗ് ഉൾപ്പടെ ഉള്ള പരിശോധന നടത്തും. വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുഞ്ഞ് കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.
വായിലെ സ്രവം തലച്ചോറിലേക്ക് പോകാൻ സാദ്ധ്യതയുള്ളതിനാൽ കുഞ്ഞിനെ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കണമെന്നും ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻ ആശുപത്രിയിൽ എത്തിക്കണമെന്നും ഡോക്ടർമാർ നിർദേശം നൽകിയിരുന്നു. കുഞ്ഞിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ദിവസേന ആശുപത്രിയിൽ പോകേണ്ട അവസ്ഥയിലാണ് കുടുംബം. എന്നിട്ടും കാരണക്കാരായവർക്കെതിരെ നടപടി ഇല്ലെന്ന് കുടുംബം ആവർത്തിക്കുന്നു.
കുഞ്ഞിനെ ഇടയ്‌ക്കിടെ ആശുപത്രിയിലേക്ക് കൊണ്ടുവരേണ്ട അവസ്ഥയാണെന്നും ഇതുമായി പൊരുത്തപ്പെടണമെന്നുമാണ് അധികൃതര്‍ തങ്ങളോട് പറയുന്നതെന്ന് കുഞ്ഞിന്‍റെ പിതാവ് അനീഷ് മുഹമ്മദ് പറഞ്ഞു. കുഞ്ഞിനെ ഏതുനിമിഷം വേണമെങ്കിലും ആശുപത്രിയിലെത്തിക്കാൻ തയ്യാറായി നിൽക്കണമെന്നും അതിനായി എല്ലാം മാറ്റിവയ്‌ക്കണമെന്നുമാണ് അധികൃതര്‍ പറയുന്നത്. അതിന് തയ്യാറാകുമ്പോഴും ഇത്തരമൊരു അവസ്ഥയ്ക്ക് കാരണക്കാരായവര്‍ക്കെതിരെ യാതൊരു നടപടിയുമില്ലെന്നും ലാബുകള്‍ അടക്കം പൂട്ടിയിട്ടില്ലെന്നും അനീഷ് ആരോപിച്ചു.
കുഞ്ഞിന്റെ ഇപ്പോഴത്തെ ചികിത്സകൾ സൗജന്യമായി നൽകണമെന്ന് സർക്കാരിൽ നിന്ന് നിർദേശം ലഭിച്ചതായി മെഡിക്കൽ കോളേജ് സൂപ്രണ്ട് അറിയിച്ചു. അതേസമയം, തുടർ ചികിത്സ സംബന്ധിച്ച തീരുമാനം ഇപ്പോഴും ഇല്ലെന്ന് അനീഷ് പറഞ്ഞു. കഴിഞ്ഞ ദിവസം കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താൻ മെഡിക്കൽ ബോർഡ് യോഗം ചേർന്നിരുന്നു. എംആര്‍ഐ ഉൾപ്പടെ ഇതുവരെ നടത്തിയ ഏട്ടോളം ടെസ്റ്റുകൾ വീണ്ടും നടത്തണം.
എന്നാൽ, ഇതൊന്നും ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സംഘത്തിന്റെ നിർദേശപ്രകാരം ഉള്ളതല്ല. തുടർ ചികിത്സ സംബന്ധിച്ച വിദഗ്ദ്ധ സംഘത്തിന്റെ നിർദേശം ലഭിക്കാത്തതാണ് കുടുംബത്തെ ആശങ്കപ്പെടുത്തുന്നത്.