parvathy-

വയനാട് : ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നിൽ ഡബ്ല്യു.സി.സിയുടെ പ്രയത്നം ആണെന്ന് പലരും പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നിയെന്ന് നടി പാർവതി തിരുവോത്ത്. ഹേമ കമ്മിറ്റിക്ക് മുന്നിൽ തിുറന്നുപറഞ്ഞ ഒരു അതിജീവിതയാണ് താനെന്നും പാർവതി വെളിപ്പെടുത്തി,​ മാനന്തവാടി ദ്വാരകയിൽ നടക്കുന്ന വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പാർവതി. ഒരു സിനിമ സംവിധാനം ചെയ്യാൻ നാലുവർഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്,​ പറയാനുള്ളതെല്ലാം പറഞ്ഞ് ഒരു സിനിമ വരുന്നുണ്ടെന്നും പാർവതി കൂട്ടിച്ചേർത്തു.

മലയാളം സിനിമ ഇൻഡസ്ട്രിയുടെ ചരിത്രം തിരുത്തിത്തുടങ്ങിയത് അതിജീവിതയുടെ തുറന്നുപറച്ചിലിന് ശേഷമാണെന്നും പാർവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സങ്കടവും വിഷമവും കലർന്ന സന്തോഷമാണ് ഉണ്ടായത്. റിപ്പോർട്ടിന് പിന്നാലെ സിനിമയിലെ പുരുഷ വിഗ്രഹങ്ങൾ ഉടഞ്ഞപ്പോൾ തനിക്കും വേദന തോന്നിയിരുന്നു.

പ്രതിരോധിക്കാൻ തുടങ്ങുന്ന നിമിഷം മുതൽ ജനസമൂഹം കൂടെയുണ്ടാകുമെന്നതിന്റെ മികച്ച ഉദാഹരണമാണ് ഡബ്ല്യു.സി.സി. ഒരു വാട്സാപ്പ് ഗ്രൂപ്പിൽ നിന്നാണ് ഈ മൂവ്‌മെന്റിന്റെ തുടക്കം,​ നടി ആക്രമിക്കപ്പെട്ട സംഭവം റിമ കല്ലിംഗലാണ് ആദ്യം വിളിച്ചു പറയുന്നത്,​ സങ്കടം പങ്കുവയ്ക്കാൻ 16 പേരുള്ള ഒരുവാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. അവിടെ നിന്ന് ഒരു കൂട്ടായ്മ ഉണ്ടാകുകയായിരുന്നു. അനീതിയെ കുറിച്ച് പറയുന്നത് ആളുകൾ വിശ്വസിച്ച് തുടങ്ങാൻ ഏഴുവർഷത്തോളം എടുത്തു. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഡബ്ല്യു.സി.സി അംഗങ്ങളുടെ നിലപാട് ശരിയാണെന്ന് പലരും പറഞ്ഞപ്പോൾ ആശ്വാസം തോന്നിയെന്നും പാർവതി പറഞ്ഞു. സിനിമയിൽ സ്ത്രീ കൂട്ടായ്മയ്ക്ക് സാദ്ധ്യത ഉണ്ടാകുമെന്ന് ഡബ്ല്യു.സി.സിക്ക് മുന്നേ കരുതിയിരുന്നില്ല.എ ന്നാൽ ആ അവസ്ഥ മാറിയെന്ന് പാർവതി പറഞ്ഞു.