
ചെന്നെെ: തമിഴ്‌നാട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പടെ നാലു പേർ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. തമിഴ്‌നാട് തിരുവണ്ണാമലയിലാണ് നാലുപേരെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മോക്ഷം പ്രാപിക്കാൻ സ്വയം വിഷം കഴിച്ചതാണെന്നാണ് വിവരം. മഹാകാല വ്യാസർ (40), സുഹൃത്ത് രുക്മിണി പ്രിയ (45), രുക്മിണിയുടെ മക്കളായ മുകുന്ദ് ആകാശ് (12), ജലന്ധരി (17) എന്നിവരാണ് മരിച്ചത്. ആഭിചാര കൂട്ട ആത്മഹത്യയാണ് നടന്നതെന്നാണ് റിപ്പോർട്ട്.
ഇവരുടെ ഫോണിൽ മരണകാരണം വെളിപ്പെടുത്തിയുള്ള ദൃശ്യങ്ങളുണ്ടെന്ന് പൊലീസ് പറയുന്നു. തിരുവണ്ണാമലയിലെ കാർത്തിക ദീപം തെളിക്കൽ ചടങ്ങിൽ അടുത്തിടെ ഇവരെല്ലാം പങ്കെടുത്തിരുന്നു. ദേവിയും ദേവനും വിളിച്ചതിനാൽ വീണ്ടും തിരുവണ്ണാമലയിൽ എത്തിയെന്നാണ് ഫോണിലെ വീഡിയോയിൽ പറയുന്നത്. ആത്മീയകാര്യങ്ങളിൽ താൽപര്യം ഉള്ള രുക്മിണി വിവാഹമോചിതയാണ്.
വെള്ളിയാഴ്ച ഉച്ചയ്ക്കാണ് ലോഡ്ജിൽ ഇവർ മുറിയെടുത്തത്. വെെകുന്നേരം ആറ് മണിയോടെ ഒരു ദിവസത്തേക്ക് കൂടി നിൽക്കുന്നതായി ലോഡ്ജിലെ അധികൃതരെ ഇവർ അറിയിച്ചു. ശനിയാഴ്ച രാവിലെ 11 മണിയോടെ ജീവനക്കാർ മുറിയുടെ വാതിൽ തട്ടിയെങ്കിലും തുറന്നില്ല. സംശയം തോന്നിയ ലോഡ്ജ് അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി വാതിൽ തകർത്ത് അകത്തുകടന്നപ്പോഴാണ് നാലുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു. വേറെ ആർക്കെങ്കിലും ഇതിൽ പങ്കുണ്ടോ എന്നത് ഉൾപ്പടെ അന്വേഷിക്കുകയാണ്.