s

ന്യൂയോർക്ക്: ജീൻസ് ധരിച്ച് മത്സരിക്കാനെത്തിയ നോർവീജിയൻ ചെസ് ഇതിഹാസം മാഗ്നസ് കാൾസണെ വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ടൂർണമെന്റിൽ നിന്ന് അയോഗ്യനാക്കി. ലോക ചെസ് ഫെഡറേഷന്റെ (ഫിഡെ)​ ഡ്രസ് കോഡ് നിയമം ലംഘിച്ചതായി കണ്ടെത്തിയതിനാലാണ് കാൾസണെ അയോഗ്യനാക്കിയത്. ജീൻസ് ധരിച്ച് മത്സരങ്ങളിൽ പങ്കെടുക്കരുതെന്നാണ് ഫിഡെ നിഷ്കർഷിച്ചിട്ടുള്ളത്. കാൾസണ് 200 ഡോളർ (ഏകദേശം 17,078 രൂപ) പിഴ ചുമത്തിയ ഫിഡെ, ഉടൻ ജീൻസ് മാറിയിട്ട് വരണമെന്ന് കാൾസണോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അനുസരിച്ചില്ല. അടുത്ത ദിവസം ഡ്രസ് കോഡ് പാലിക്കാമെന്നായിരുന്നു കാൾസൺന്റെ മറുപടി. ഇതോടെയാണ് വേൾഡ് റാപ്പിഡ് ആൻഡ് ബ്ലിറ്റ്‌സ് ചെസ് ടൂർണമെന്റിലെ നിലവിലെ ചാമ്പ്യൻകൂടിയായ കാൾസണെ അയോഗ്യനാക്കാൻ ഫിഡെ തീരുമാനിച്ചത്. നേരത്തേ റഷ്യയുടെ ഇയാൻ നിപ്പോനിയാംഷി ഡ്രസ് കോഡ് ലംഘിച്ച് സ്പോർട്‌സ് ഷൂസ് അണിഞ്ഞ് മത്സരിക്കാനെത്തിയെങ്കിലും ഫിഡെ ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോൾ അദ്ദേഹം ഇത് മാറ്റിവന്നിരുന്നു.

അനുരാഗിന് റെക്കാഡോടെ സ്വർണം

ഭുവനേശ്വർ: ഇന്റർ യൂണിവേഴ്‌സിറ്റി അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുരുഷ വിഭാഗം ലോംഗ് ജമ്പിൽ കേരളാ യൂണിവേഴ്‌സ്റ്റിയുടെ അനുരാഗ് സി.വി റെക്കാഡോടെ സ്വർണം നേടി. 7.90 മീറ്രർ ചാടിയാണ് തിരുവന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാർത്ഥിയായ അനുരാഗ് റെക്കാഡ് തിരുത്തിയത്. താരത്തിന്റെ പേഴ‌സണൽ ബെസ്റ്റ് പ്രകടനം കൂടിയാണിത്.