
തിരുവനന്തപുരം: വിജ്ഞാന വിനിമയങ്ങൾക്കും ആശയസംവാദങ്ങൾക്കും വേദിയൊരുക്കുന്ന കേരള നിയമസഭ പുസ്തകോത്സവം എഴുത്തുകാരുടെ പിന്നിട്ട വഴികൾ അനുവാചകരിലേക്കെത്തിക്കാന്‍ അവസരമൊരുക്കുന്നു. ജനുവരി ഏഴ് മുതൽ 13വരെ നിമയസഭ സമുച്ഛയത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പിൽ 'എന്റെ എഴുത്തിന്റേയും വായനയുടേയും ജീവിതം' എന്ന സെക്ഷനിലാണ് അവാർഡുകൾ നേടിയവർ ഉൾപ്പെടെയുള്ള പ്രശസ്ത എഴുത്തുകാർ സർഗസൃഷ്ടികളെക്കുറിച്ചും വായനാ ലോകത്തെക്കുറിച്ചും മനസ് തുറക്കുന്നത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന പുസ്തകോത്സവത്തിന്റെ ആദ്യ ദിനത്തിൽ ബെന്യാമിനും ബിപിൻ ചന്ദ്രനുമാണ് സംവദിക്കുക. പ്രൊഫ. ആദിത്യ മുഖർജി നെഹ്‌റുസ് ഇന്ത്യ എന്ന തന്റെ പുസ്തകത്തെ കേന്ദ്രീകരിച്ച് സംസാരിക്കും. നാട്ടുനനവൂറുന്ന കഥയുടെ കൈവഴികളെക്കുറിച്ച് ഫ്രാൻസിസ് നൊറോണയും ജിസ ജോസും ജേക്കബ് എബ്രഹാമും തോറ്റവരുടെ ചരിത്രം കണ്ടെടുക്കുന്ന തന്റെ രചനയായ ഉലയെക്കുറിച്ച് കെ വി മോഹൻകുമാറും തുടർന്നുള്ള ദിവസങ്ങളിൽ പങ്കുവയ്ക്കും.
അശ്വതി ശ്രീകാന്ത്, വിനിൽ പോൾ, അഖിൽ പി ധർമജൻ, നിമ്‌ന വിജയ്, ബിനീഷ് പുതുപ്പണം, പ്രിയ എ എസ്, പി കെ പാറക്കടവ്, സുഭാഷ് ചന്ദ്രൻ, ചന്ദ്രമതി, ഗ്രേസി, ഇ കെ ഷാഹിന, സുസ്‌മേഷ് ചന്ത്രോത്ത് എന്നിവരും ഈ വിഭാഗത്തിൽ സാഹിത്യലോകത്തെ സ്പന്ദനങ്ങളുമായി എത്തുന്നുണ്ട്. കഥാകൃത്തുകൾ, നോവലിസ്റ്റുകൾ, ചരിത്ര പുസ്തക രചയിതാക്കൾ തുടങ്ങിയവർ അടങ്ങിയ ഇത്തരം സാഹിത്യ സദസുകൾ അതിർവരമ്പുകൾക്കതീതമായ ചിന്തകളുടേയും പുത്തനാശയങ്ങളുടേയും പുതുലോകമാണ് പുസ്തകോത്സവത്തിന് സമ്മാനിക്കുക.
പുസ്തകോത്സവത്തിലെ വിവിധ വിഭാഗങ്ങളിൽ രാഷ്ട്രീയം, കല, സാഹിത്യം, സിനിമ മേഖലകളിലെ പ്രമുഖർ പങ്കെടുക്കുന്നുണ്ട്. പാനൽ ചർച്ചകൾ, ഡയലോഗ്, ടാക്ക്, മീറ്റ് ദ ഓതർ, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥയരങ്ങ്, ഏകാംഗനാടകം, സിനിമയും ജീവിതവും തുടങ്ങി വിവിധ വിഭാഗങ്ങളിൽ 70ലധികം പരിപാടികൾ നടക്കും. 350 പുസ്തക പ്രകാശനവും 60 ലധികം പുസ്തക ചർച്ചകളും നടക്കും. ദിവസവും വൈകിട്ട് 7 മുതൽ വിവിധ മാദ്ധ്യമങ്ങളുടെ നേതൃത്വത്തിലുള്ള മെഗാ ഷോയുമുണ്ടാവും. പുസ്തകോത്സവത്തിൽ പങ്കെടുക്കാനും പുസ്തകങ്ങൾ കാണുവാനും വാങ്ങിക്കാനും പൊതുജനങ്ങൾക്ക് അവസരമുണ്ട്.